Saturday, October 1, 2011

തുടരുന്ന പ്രണയവും ഉള്ളിലേക്ക് തുറക്കുന്ന വാതിലുകളും..


സിനിമ എന്ന മാധ്യമം കലയാണോ,കച്ചവടമാണോ എന്നതും കലാവിഷ്ക്കാരത്തിന്റെ വിപണനം തന്നെയാണോ എന്നതും പുതിയ കാലത്തിന്റെ ചോദ്യങ്ങളാണ്.മോശം സിനിമകൾ സാമ്പത്തിക വിജയം നേടുമ്പോൾ നല്ല സിനിമകളായും,നല്ല സിനിമകൾ സാമ്പത്തിക പരാജയം നേരിടുമ്പോൾ മോശം സിനിമകളായും എണ്ണപ്പെടുന്നത് "കല ജീവിതം തന്നെ" എന്ന വചനത്തെ നിരാകരിക്കുന്നു.സിനിമയെ ലാഭവും നഷ്ടവും നൽകുന്ന ഉത്പന്നം ആയി അംഗീകരിക്കുന്നതായിരിക്കും കൂടുതൽ ശരി..
സിനിമാ കൊട്ടകയിൽ നിന്ന് ഇറങ്ങുമ്പോഴും പ്രേക്ഷകന്റെ മനസ്സിൽ ബാക്കിയാകുന്ന സിനിമയെ കലയെന്നും അംഗീകരിക്കാം. അത്തരത്തിൽ കച്ചവട സിനിമയുടെ അതിരുകളിൽ നിന്ന് ചിത്രമെടുത്തപ്പോളും മലയാളിയുടെ ബൗധിക തലങ്ങളെ സ്പർശിക്കാൻ കഴിഞ്ഞവരായിരുന്നു പത്മരാജനും ഭരതനും. ഇവർക്ക് പിന്നാലെയെത്തിയ ബ്ലെസി എന്ന സംവിധായകൻ മലയാളത്തിൽ ചർച്ച ചെയ്യപ്പെട്ടത് തിരഞ്ഞെടുത്ത ഇതിവൃത്തങ്ങളും,തിരശ്ശീലയിൽ അത് ബാക്കി വെച്ച് പോയ ചിന്തകളും കൊണ്ട് തന്നെയാണ്.കച്ചവട സിനിമയുടെ മതിൽകെട്ടിൽ കലാപം സൃഷ്ടിക്കുന്ന ബ്ലെസിയുടെ ചിത്രങ്ങൾ ഒന്നും മഹത്തരം എന്ന് പറയാൻ കഴിയില്ലെങ്കിലും കോമാളി വേഷങ്ങളെ ആഘോഷിച്ച് തുടങ്ങിയ മലയാള സിനിമയുടെ ആസ്വാദന നിലവാരത്തിൽ അത് ചലനം സൃഷ്ടിക്കന്നുണ്ട്.


പത്മരാജന്റെ ശിഷ്യൻ എന്ന ലേബലിൽ “കാഴ്ച” ഒരുക്കി കടന്ന് വന്ന ബ്ലെസി ആദ്യ ചിത്രത്തിൽ നവഭാവുകത്വം സൃഷ്ടിച്ചെങ്കിലും,തുടർന്ന് അതിനോളമെത്താനാവാതെ പതറുന്നതാണ് കണ്ടത്.പത്മരാജനും,ഭരതനും മുന്നിൽ കണ്ട സമൂഹ ജീവിതത്തിന്റെ വൈവിധ്യങ്ങളിൽ നിന്ന് അടർന്ന് മാറി ബ്ലെസിയുടെ ക്യാമറ കൂടുതലായും കടന്ന് ചെന്നത് മുഴുവൻ കുടുംബം എന്ന സമൂഹത്തിന്റെ ചെറിയ പതിപ്പുകളിലേക്ക് മാത്രമാണ്.


കുടുംബം അഥവാ അണുകുടുംബം പകരുന്ന സുരക്ഷിതമായ കുടയ്ക്ക് കീഴിൽ നിൽക്കാൻ നേരിട്ടോ അല്ലാതെയോ ആഹ്വാനം ചെയ്യുന്നതാണ് ബ്ലെസിയുടെ എല്ലാ ചിത്രങ്ങളും.ബ്ലെസിയുടെ വിജയിച്ച ഫോർമുലകളിൽ ചർച്ച ചെയ്യപ്പെട്ടതെല്ലാം കുടുംബം പുതിയ കാലത്ത് അനുഭവിക്കുന്ന ആകുലതകൾ ആയിരുന്നു.കാഴ്ചയിൽ അനാഥത്വം പേറിയെത്തുന്ന ആൺകുട്ടി കടന്ന് ചെല്ലുമ്പോൾ ഒരു കുടുംബം പൂർണ്ണതയിലെത്തുകയാണ്.മാധവൻ എന്ന് ഗൃഹനാഥന്റെ മകളുടെ കുഞ്ഞനുജനായി അവൻ മാറുമ്പോൾ താത്ക്കാലികമായെങ്കിലും തന്റെ കുടുംബത്തെ തന്നെയോർത്ത് മലയാളി ആശ്വാസം കൊള്ളുന്നു.പക്ഷെ നഷ്ടപ്പെടാൻ മാത്രമായി ഒരു കുടുംബത്തിന്റെയും നാടിന്റെയും സ്നേഹം അനുഭവിച്ച് നിഷ്ക്കളങ്കനായ “കൊച്ചുണ്ടാപ്രി” അപ്രത്യക്ഷനാകുമ്പോൾ വീണ്ടും മൂകസാക്ഷിയായി നമ്മൾ നെടുവീർപ്പിട്ടത് ഭൂകമ്പം തകർത്തു കളഞ്ഞ ജീവിതങ്ങളെ ഓർത്താകാൻ വഴിയില്ല..മറിച്ച് ഒരാൾ ഒഴിഞ്ഞ് പോയ കുടുംബാംഗങ്ങളുടെ വേദന തന്നെ അറിയുകയായിരുന്നു

കേരളീയ മധ്യവർഗ്ഗ കുടുംബത്തിന്റെ വാർപ്പ് മാതൃകയായ തന്മാത്രയിലെ നായകൻ ഗൃഹനാഥൻ,അച്ഛൻ,മകൻ,ഭർത്താവ് തുടങ്ങിയ പുരുഷ നിർമ്മിതികളിൽ പൂർണ്ണത തേടുന്നവനാണ്. രമേശൻ നായർ എന്ന നായകൻ അതിൽ ഏറെക്കുറെ വിജയിക്കുകയും ചെയ്യുന്നുണ്ട്. സിനിമയുടെ ആദ്യ പകുതിയിൽ നായകനെന്ന ഗ്രഹത്തിനു ചുറ്റും പലരീതിയിൽ കോർത്ത് വെക്കപ്പെടുന്ന ഉപഗ്രഹങ്ങളായി മറ്റ് കഥാപാത്രങ്ങൾ മാറുന്നു. അച്ഛനോട് കുറ്റസമ്മതം നടത്തുമ്പോൾ വിതുമ്പുന്ന മകൻ,ഭാര്യയേയും മക്കളേയും ചേർത്ത് പിടിക്കുന്ന ഭർത്താവ് തുടങ്ങി എല്ലാ വഴികളും നായകനിലേക്കും, സർവ്വോപരി ഗൃഹനാഥനിലേക്കുമെന്ന് പലരീതിയിൽ പറഞ്ഞ് വെക്കുന്നുണ്ട്.അവിശ്വസനീയമായ രീതിയിൽ അയാൾ “വിധി” എന്നോ "നിയോഗം" എന്നോ പറയാവുന്ന അമ്പേറ്റ് കളത്തിൽ വീഴുമ്പോൾ ഗൃഹനായകനെന്ന ബിംബത്തിനു ചുറ്റും വലം വെച്ചിരുന്ന മറ്റുള്ളവർ ഒന്നു ഉലയുന്നുണ്ടെങ്കിലും തകരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.കുടുംബം എന്ന നിവർത്തിയ കുടയ്ക്ക് കീഴിൽ മഴയും വെയിലും ഏൽക്കാതെ അയാളെ സംരക്ഷിക്കുന്നത് പണ്ട് അയാളൂടെ തണലിൽ നിന്നിരുന്ന അച്ഛനും,ഭാര്യയും,മക്കളുമാണ്.തന്റെ വലിയൊരു സ്വപ്നമായിരുന്ന മകന്റെ സിവിൽ സർവീസ് പ്രവേശനം സാധ്യമാകുന്ന നിമിഷം രമേശൻ നായർ അവതാരം പൂർത്തിയാക്കി രംഗം ഒഴിയുന്നു..അപ്പോഴേക്കും കുടുംബം ഒരിക്കലും അഴിയാത്ത കണ്ണികൾ കൊണ്ട് നെയ്ത സ്നേഹത്തിന്റെയും പ്രത്യേകിച്ച് സുരക്ഷിതത്തിന്റെ കൂടായി മാറുന്നുണ്ട്..

ഇവിടെ പറയാതെ തന്നെ ഉയരുന്ന ചോദ്യം..സ്മൃതി നാശം നേരിടുന്ന ആ മനുഷ്യൻ(ആമാനുഷൻ) കുടുംബം എന്ന ഇന്ത്യൻ മധ്യവർഗ്ഗ നിർമ്മിതിയുടെ പുറത്തായിരുന്നെങ്കിൽ അനുഭവിക്കുമായിരുന്ന അവസ്ഥയുടെ വ്യാകുലത കൂടിയാണ്..കുറച്ച് നേരത്തേങ്കിലും തന്മാത്രയുടെ പ്രേക്ഷകൻ തന്റെ കൊച്ച് കുടുംബത്തിലേക്ക് മടങ്ങാനും വാതിലുകൾക്ക് അകത്ത് നിന്ന് സാക്ഷയിടാനും ഓർത്ത് വെക്കുന്നു..

“നാട്ടിൻപുറത്ത് നിന്ന് നഗരത്തിലേക്ക്” എന്നത് പലരും പല രീതിയിൽ വ്യാഖാനിക്കുകയും ഏറ്റെടുക്കുകയും ചെയ്ത പഴയ ഒരു മുദ്രാവാക്യമാണ്.ഒരിടത്ത് അത് കേട്ട് ഇറങ്ങിയവർ നഗരത്തെ വളഞ്ഞ് പിടിച്ചുവെന്നറിഞ്ഞ് നമ്മളും ഇടയ്ക്കത് ഏറ്റു വിളിച്ചു.പക്ഷെ ഇന്ത്യൻ സാഹചര്യത്തിൽ അത് ഏറ്റെടുത്ത പലരും തോറ്റ് മടങ്ങി പോയി..മടങ്ങാതിരുന്ന ചിലർ നഗരത്തെ വളയാൻ കഴിയാതെ..നഗരം തന്നെത്തന്നെ വളയുന്നത് അറിഞ്ഞ് കീഴടങ്ങുകയും നാഗരികൻ എന്ന് സ്വയം വിളിക്കുകയും ചെയ്തു.


പക്ഷെ നഗരം തന്നിൽ നിന്ന് എന്തൊക്കെയോ അപഹരിക്കുന്നുണ്ട് എന്നറിയുമ്പോഴും അത് തുറന്ന് തരുന്ന സാധ്യതകളെ ആർത്തിയോടെ കാണാനാണ് നമുക്കിഷ്ടം.പേരറിയാത്ത നാട്ടിൻപുറത്ത് നിന്ന് ചെറിയ ഉപനഗരങ്ങളിലേക്ക്, ഉപനഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് തുടർന്ന് നഗരങ്ങളിൽ നിന്ന് “മെട്രോ” എന്ന് വിളിക്കുന്ന വൻ നഗരങ്ങളിലേക്ക് ,തുടർന്ന് ഇത് വരെ കാണാത്ത അപ്രാപ്യമായ വിദേശ വീഥികളിലേക്ക് ഇത് തലമുറകളായി ജീവിതാസക്തിയുടെ പുതിയ സൂത്രവാക്യങ്ങൾ ഒരുക്കി നമ്മളെ മാടി വിളിച്ച് കൊണ്ടേ ഇരിക്കുന്നു.ഒരു തരത്തിൽ അത് അവസാനിക്കാനിടയില്ലാത്ത യാത്രയാണ്.

ബ്ലെസിയുടെ പളുങ്ക് എന്ന സിനിമയുടെ മോനിച്ചൻ ഗ്രാമീണത കൈവിട്ട് നഗരത്തിലേക്ക് ചെന്ന് രാപാർക്കാൻ ഒരുങ്ങുന്ന നായകനാണ്.പട്ടണം അപഹരിക്കുന്ന കുടുംബത്തിന്റെ അരക്ഷിതാവസ്ഥയെ കുറിച്ച് വാചാലമാകുന്നതെന്ന് തോന്നാമെങ്കിലും ചിത്രം ഗ്രാമമെന്ന പഴയ കുടുംബത്തിന്റെ പാരമ്പര്യ സ്ഥലികളെ ഉപേക്ഷിച്ച പോയ നായകന്റെ കുടിയേറ്റത്തെ കുറ്റപ്പെടുത്തുകയാണ്.തന്മാത്രയിൽ തന്റെ പ്രതാപ കാലത്ത് നഗരത്തിന്റെ പലമുഖങ്ങളെ ആവേശത്തോടെ പുൽകുന്ന കഥാനായകൻ തുടർന്ന് “കഥയില്ലാതെയാകുമ്പോൾ” ഗ്രാമത്തിലേക്ക് മടങ്ങുന്നത് ചേർത്ത് വായിക്കാം.

ഭാര്യ.,മക്കൾ, പിന്നെ ഞാനും എന്ന പതിവു കണ്ണികളെ കൈവിട്ട് നഗരത്തെ അറിയാനൊരുങ്ങുന്ന നായകൻ തന്റെ പരിശുദ്ധി നഷ്ടപ്പെടുത്തുന്നു..അതിനു കൊടുക്കേണ്ടി വന്ന വില “തന്മാത്ര”യിൽ ഭദ്രമായി അടച്ചിട്ട കുടുംബം എന്ന സുരക്ഷാകവചത്തിന്റെ വാതിലുകൾ അയാളറിയാതെ ഒന്നൊന്നായി തുറന്ന് പോകുന്നു എന്നതാണ്.താൻ ഇവിടെ ഒരിക്കലും ചേരാത്ത കണ്ണി മാത്രമാണെന്ന് തിരിച്ചറിയുന്ന നായകൻ ഒരു പശുവിന്റെയും കിടാവിന്റെയും നിഷ്ക്കളങ്ക സ്നേഹം കണ്ട് താൻ നഷ്ടപ്പെടുത്തിയ കുടുംബ ഭദ്രതയെ കുറിച്ച് വേദനിക്കുന്നിടത്ത് ചിത്രം അവസാനിക്കുകയാണ്,യാത്ര തുടങ്ങിയിടത്തേക്ക് തന്നെ മടങ്ങുവാനും കുടുംബമെന്ന പളുങ്കു പാത്രത്തിന്റെ നൈമല്യം നഗരം നിന്നെ വളയുന്നതിനു മുൻപെ തിരിച്ച് പിടിക്കുവാനും സാധാരണ പ്രേക്ഷകനോട് ചിത്രം പറയാതെ പറഞ്ഞ് പോകുന്നു..

തീവ്രമായ ഭ്രമകല്പന ഒരുക്കിയ ഭ്രമരം,എന്നാൽ ജീവിതത്തിൽ പിടി കൊടുക്കാത്ത ആകസ്മികതകൾ കൊണ്ട് പൊതിയുന്ന ഒരു മനുഷ്യന്റെ കഥ പറയുന്നു.തന്റെതല്ലാത്ത തെറ്റ് കൊണ്ട് ലോകത്തിന്റെ മുൻ നിരയിൽ നിന്ന് തുടർച്ചയായി പലായനം ചെയ്യാൻ വിധിക്കപ്പെട്ടവനാണ് നായകൻ.അയാൾ അഭയം കണ്ടെത്തുന്നത് തന്നെ വല്ലാതെ സ്നേഹിക്കുന്ന ഭാര്യയിലും,പെൺകുഞ്ഞിലുമാണ്.അവർക്ക് മുകളിലെ ചെറിയ ആകാശത്തിൽ അയാൾ സന്തുഷ്ടനായിരുന്നു.പക്ഷെ വിധി അവിശ്വസനീയതയായി വീണ്ടും കടന്ന് വരുമ്പോൾ കുടുംബം ഉലയുകയും തകരുകയും ചെയ്യുന്നു.
ബ്ലെസിയുടെ സ്ത്രീ കഥാപാത്രങ്ങളിൽ ഒരാൾ ആദ്യമായും,(ഇതു വരെ ഉള്ളതിൽ അവസാനമായും) തന്റെതായ ഒരു തീരുമാനമെടുക്കുന്നത് ഭ്രമരത്തിൽ കാണാനായി.തന്റെ ഭർത്താവ് ഒരു കൊലയാളി(?) ആണെന്ന് തിരിച്ചറിയുന്ന ദിവസം തന്നെ അവൾ കുഞ്ഞുമായി ജീവനൊടുക്കുന്നു.സത്യത്തിൽ ശിവൻകുട്ടിയുടെ ജീവിതത്തിൽ പ്രണയത്തിന്റെ ആദ്യാവസാന മധുരം വിരൽതുമ്പിൽ പകർന്നിരുന്ന(ഭ്രമരത്തിലെ ഗാനരംഗം തീർക്കുന്ന റോമാന്റിക് ഫീൽ ഓർക്കുക) അവൾക്ക് കുടുംബം വിട്ട് പോകാനോ,അയാളില്ലാതെ ജീവിക്കാനോ കഴിയില്ല തന്നെ,അയാളോടുള്ള പ്രണയം അവളെ സംബന്ധിച്ച് അവസാനത്തേതായിരിക്കണം. ജീവിതത്തിനു പുറത്തേക്ക് ചുവട് വെച്ച് അവൾ അത് അവസാനിപ്പിക്കുന്നു,
തകരുന്ന കുടുംബം ശിവൻ കുട്ടിയെ(ബ്ലെസിയുടെ നായകനെ?) സംബന്ധിച്ച് ജീവിതത്തിന്റെ അവസാനമാണ്,പിന്നെ അയാൾ അറിയുന്നതും അനുഭവിക്കുന്നതും ചെന്ന് പറ്റാൻ ഇടമില്ലാതായ വണ്ടുകളുടെ അലക്ഷ്യമായ ഭ്രമണപഥങ്ങളാണ്


ബ്ലെസിയുടെ ആക്ഷൻ സിനിമയെന്ന ലേബലിൽ ,കുടുംബം എന്ന നാലതിരിനു പുറത്തേക്ക് ക്യാമറ കടന്ന് ചെന്ന സിനിമയായിരുന്നു കൽക്കട്ടാ ന്യൂസ്.പക്ഷെ ലളിതമായ സമവാക്യങ്ങൾ കൊണ്ട് സദാചാര നിർമ്മിതികളുടെ ഉടവ് തട്ടാത്ത ഉപരിപ്ലവമായ നായികാ-നായക പ്രണയത്തിലേക്ക് അത് കൊണ്ട് ചെന്നെത്തിക്കുകയാണ് ബ്ലെസി വീണ്ടും ചെയ്തത്.
വിവാഹം എന്ന ചതിയിലൂടെ കൽക്കത്തയുടെ ചുവന്ന തെരുവിലേക്ക് വലിച്ചെറിയപ്പെട്ട നായിക ശരീരത്തിനും,മനസ്സിനും ഒരു പോറൽ പോലും ഏൽക്കാതെ മഞ്ഞ് തുള്ളിയുടെ വിശുദ്ധിയുമായി നായകന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നു. മറിച്ച് സംഭവിച്ചിരുന്നെങ്കിൽ നായകൻ അവളെ സ്വീകരിക്കുമായിരുന്നോ എന്നത് ചോദ്യചിഹ്നമാണ്.ഒരു പക്ഷെ ബ്ലെസിയുടെ കഥയിൽ അവൾ ജീവിതത്തിലേക്ക് തന്നെ തിരിച്ച് വരാതിരിക്കാനാണ് സാധ്യത..
അന്നത്തെ വർത്തമാനകാല യാഥാർത്ഥ്യത്തിൽ ചാരിത്ര നഷ്ടത്തിന്നപ്പുറം പെണ്ണിനു ജീവിതമില്ല എന്നയിടത്ത് നിന്ന് നായികയോട് ഇനിയും നമുക്ക് രാപാർക്കാൻ പ്രണയത്തിന്റെ മുന്തിരിത്തോപ്പുകൾ ബാക്കിയുണ്ടെന്ന് മൊഴിഞ്ഞ് ജീവിതത്തിലേക്ക് അവളെ തിരിച്ച് വിളിച്ച പത്മരാജന്റെ നായകനെ ഓർക്കാം..(നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ)


പ്രണയം എന്ന ചലചിത്രം ബ്ലെസിയുടെ വ്യത്യസ്ഥമായ വിഷയമായി മാറുന്നത് അത് ഇത് വരെ പ്രകടമായിരുന്ന ഏകതാനതയിൽ നിന്ന് വിട്ട് മാറി കുടുംബത്തിനു പുറത്തുള്ള പ്രണയത്തെ കുറിച്ച് വാചാലമാകുന്നു എന്നതിലായിരുന്നു.പ്രണയിച്ച് വിവാഹിതരാകുകയും,ആ ബന്ധം വേർപെടുകയും ചെയ്തിട്ടും ഭ്രമരത്തിലും പളുങ്കിലും കഥ പറഞ്ഞ് നിർത്തിയ കുടുംബത്തിന്റെ തകർച്ചയിൽ നിന്നാണ് “പ്രണയം” തുടങ്ങുകയും തുടരുകയും ചെയ്യുന്നത്.


പക്ഷെ പലരും പറഞ്ഞ് ക്ലീഷെ ആയി മാറിയ ആകസ്മികമായ വാർദ്ധക്യ കാല സമാഗമം എന്ന ഇതിവൃത്തം ഉള്ളു പൊള്ളയായ ദാർശനികത കലർത്തി അവതരിക്കുക മാത്രമാണ് പ്രണയം ചെയ്യുന്നത്. നായകനെയും നായികയെയും ചേർത്തു വെക്കുന്നത് യൗവ്വനത്തിന്റെ അഭിനിവേശമായി ഉയരുന്ന പ്രണയമാണ്. മതവും മറ്റൊരർത്ഥത്തിൽ കുടുംബവും ഉയർത്തുന്ന മതിലുകൾക്ക് പുറത്ത് കടന്നുവെന്ന് പറയുന്ന ബന്ധം.പക്ഷെ കുടുംബം എന്ന വാർപ്പ് മാതൃക സൃഷ്ടിക്കാതെ തകരുന്നു,തകർച്ചയുടെ കാരണം വിശ്വസനീയമായ രീതിയിൽ ചിത്രം പറയുന്നില്ല.
കുടുംബം എന്ന നാലതിരുകൾ സൃഷ്ടിച്ചെടുത്ത സദാചാര നിർമ്മിതികളിൽ ഒന്നിനെയും ഉലയ്ക്കാതിരികുക എന്ന പതിവ് രീതി പ്രണയത്തിലും തുടരുന്നുണ്ട്.ഗ്രേസിനെയും അച്യുതമേനോനെയും മനസ്സിലാക്കാൻ മാത്യൂസ് എന്ന ഫിലോസഫി പ്രൊഫസർക്ക് കഴിയുന്നുണ്ടെങ്കിലും ഒരു പരിധി വരെ അയാളെ അതിനു പ്രേരിപ്പിക്കുന്നതും,പാകപെടുത്തുന്നതും ചലനരഹിതമായ തന്റെ ശരീരം എന്ന ബലഹീനത കൂടിയാണ്.തന്റെ മനസ്സിന്റെ ദൃഡത മാത്യൂസ് ശരീരത്തിലും സൂക്ഷിച്ചിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു.ഗ്രേസിനെയും അച്യുത മേനോനെയും കാരുണ്യത്തോടെയും,സ്നേഹത്തോടെയും നോക്കി കണ്ട മധ്യവർഗ്ഗ സദാചാരത്തിന്റെ സുവിശേഷകനായ പ്രേക്ഷകൻ ലംഘിക്കപ്പെടുന്ന സദാചാരത്തിന്റെ സീമകളെ കുറിച്ച് വിളിച്ച് പറയുമായിരുന്നു.അത് ഒരിക്കലും ആഗ്രഹിക്കാത്ത ബ്ലെസിയുടെ മാത്യൂസ് എന്ന കഥാപാത്ര സൃഷ്ടി വിദഗ്ദ്ധമായി അതിനു തടയിടുന്നു.

രോഗഗ്രസ്തനായ ഭർത്താവിനെ ശുശ്രൂഷിച്ച് അദ്ദേഹത്തിന്റെ മരണത്തിനു ശേഷം മരിക്കാൻ തയ്യാറാകുന്ന “മോറൽ” ഭാര്യയാണ് താൻ എന്ന് ഗ്രേസ് ഒരിടത്ത് പറയുന്നുണ്ട്. അത്തരത്തിൽ മതവും,കുടുംബവും നിലനിർത്തുന്ന അതിരുകളിൽ പറഞ്ഞ് തീർക്കേണ്ടതാണ് അവളുടെ കഥ. ഗ്രേസിനെ ആദ്യ ഭർത്താവിലുണ്ടായ മകൻ അമ്മയെന്ന് വിളിക്കുകയും,സ്വീകരിക്കുകയും ചെയ്യുന്നതോടെ ഒരേ സമയം ജീവിച്ചിരിക്കുന്ന രണ്ട് പേരുടെ പ്രണയിനിയും രണ്ട് കുടുംബങ്ങൾക്കിടയിലെ മാതൃ ബിംബവും ആയി തീരുന്ന അവർ മതം അനുശാസിക്കുന്ന ഏകപത്നീ വൃതമെന്ന “മൊറാലിറ്റി”യുടെ പുറത്താവുന്നു.അച്യുതമേനോനെ പ്രണയത്തിന്റെ സഹജമായ വൈകാരിതയോടെ സ്പർശിക്കുകയും ചെയ്യുന്നതോടെ ഗ്രേസിന്റെ കഥയും പ്രണയവും അവസാനിക്കുകയാണ്…..

മോഹൻലാലിന്റെ മാത്യൂസും,അനുപം ഖേറിന്റെ അച്യുതമേനോനും സിനിമയിലെ അഭിനയവും, കഥാപാത്ര പ്രകൃതവും കൊണ്ട് വാർദ്ധക്യത്തെ മനോഹരമായി വരച്ചിടുന്നുണ്ട് .പക്ഷെ ജയപ്രദ എന്ന നടി സ്ക്രീനിൽ അവശേഷിപ്പിക്കുന്നത് മധ്യ വയസ്സിന്റെ രൂപകം മാത്രമാണ്.അച്യുതമേനോന്റെ കൊച്ച് മകൾക്ക് അവർ പ്രായം പിന്നിടാത്ത “ആന്റി” മാത്രമാകുന്നു. ഇന്നും ഒരു മുടി പോലും നരച്ചിട്ടില്ല എന്ന പ്രത്യക്ഷമായ പ്രസ്താവന കൊണ്ട് സിനിമയിൽ അവർ തളച്ചിടപ്പെടുന്നത് മധ്യവയസ്സ് പിന്നിടാത്ത ആകർഷകമായ സ്ത്രീ ശരീരത്തിലാണ്. ജീവിതത്തോടുള്ള അവസാനിക്കാത്ത പ്രണയമെന്നോ,മാംസനിബദ്ധമല്ലാത്ത സ്നേഹമെന്നോ നിർവചിക്കാമെങ്കിലും ഗ്രേസ് എന്ന സുന്ദരമായ സ്ത്രീ ശരീരത്തോട് തോന്നുന്ന പുരുഷ കാമന മാത്രമായി പ്രണയം സിനിമയിൽ മാറി പോകുന്നു.
***
ഒരു വാരാന്ത്യത്തിൽ “പ്രണയം” കാണാൻ തീയേറ്ററിലേക്ക് കൂട്ട് വിളിച്ചവരൊന്നും വന്നില്ല.എന്റെ ഒരു പ്രിയ സുഹൃത്ത് സത്യസന്ധമായി പറഞ്ഞത് ബ്ലെസിയുടെ മറ്റൊരു ട്രാജഡി കൂടി താങ്ങാൻ വയ്യ എന്നായിരുന്നു!!.


നമ്മൾ തിരിച്ചറിയാൻ ഇടയില്ലാത്ത വിദൂര ജീവിതങ്ങളുടെ ചിത്രമൊരുക്കിയ കാഴ്ചയും,ജീവിതത്തിന്റെ അനിശ്ചിതത്വം ഓർമ്മപ്പെടുത്തിയ തന്മാത്രയും ഇഷ്ടപ്പെട്ടിരുന്ന ഞാൻ പക്ഷെ പ്രണയം കണ്ടിരുന്നപ്പോൾ ദുരന്തപര്യവസായി ആകരുതെന്ന് വെറുതെ ആഗ്രഹിച്ചിരുന്നു.
പ്രണയം തുടരുന്നുവെന്ന മനോഹരമായ ഇമേജിൽ മാത്യൂസിനെ വീൽചെയറിൽ ഇരുത്തി നടന്ന് നീങ്ങുന്ന അച്യുതമേനോൻ ബാക്കിവെക്കുന്നത് ജീവിതത്തോടുള്ള പ്രണയം ആണെന്ന് കരുതാം.

കഥയിൽ ചോദ്യമില്ലെങ്കിലും “ഗ്രേസ് ജീവിച്ചിരുന്നെങ്കിൽ?” എന്നത് ഇവിടെ കഥയില്ലാത്തൊരു ചോദ്യമല്ല മറിച്ച് അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇതു വരെ തുടർന്ന് പോന്ന മതവും അത് സൃഷ്ടിക്കുന്ന യാഥാസ്ഥിതികമായ മാതൃകാ സദാചാര ബോധവും ലംഘിക്കാൻ ഒരുങ്ങിയ കഥാപാത്രസൃഷ്ടി ആയി മാറുമായിരുന്നു.അന്യ മതസ്ഥനെ സ്വീകരിക്കുന്ന നായിക,തിരിച്ച് വരികയും കുടുംബം സൃഷ്ടിച്ച തടവറയിൽ ഒതുങ്ങുകയും ചെയ്ത ശേഷം അതിനു പുറത്തേക്ക് വെക്കുന്ന ആദ്യ ചുവടിൽ തന്നെ എന്നെന്നേക്കുമായി ഒടുങ്ങുന്നതോടെ പ്രണയത്തെ കുറിച്ച് പുതിയതായി ഒന്നും തനിക്ക് പറയാൻ ബാക്കിയില്ലെന്ന് ബ്ലെസി തെളിയിക്കുന്നു..സമൂഹത്തിൽ എഴുതപ്പെട്ട ശരിതെറ്റുകളുടെ നേർവഴികൾ ഉപേക്ഷിക്കുന്ന കഥാപാത്രങ്ങൾ പാരമ്പര്യത്തിന്റെ വാതിലുകൾ തുറന്ന് പുറത്ത് വരുന്ന “അരാജകത്വം” സംവിധായകൻ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നു.


പതിവ് കുടുംബ സങ്കല്പങ്ങളെ ഉടയ്ക്കാൻ മടി കാണിക്കുന്ന ബ്ലെസിയുടെ തുടർ കാഴ്ചകളിൽ പ്രണയം ബാക്കി വെക്കുന്നത് ബന്ധങ്ങളുടെ ശരിതെറ്റുകൾ തേടി സഹജമായ പാരമ്പര്യ ബോധത്തിന്റെ ഉള്ളിലേക്ക് തുറന്നടയുന്ന വാതിലുകൾ മാത്രമാണ്.

ചിത്രത്തിനു കടപ്പാട്: ഗൂഗിൾ

Thursday, June 23, 2011

പലായനത്തിന്റെ മുഖഭാവങ്ങൾ

“God must have been on leave during the Holocaust“

(Simon Wiesenthal)


ലോകത്തെ എല്ലാ അഭയാർത്ഥികൾക്കും ഒരു മുഖമാണെന്ന് തോന്നിച്ചത് “വാസ്തുഹാര“ എന്ന കഥയാണ്.

നന്നെ ചെറുപ്പത്തിലെ വായിച്ച ഈ പുസ്തകത്തിലെ “സ്നേഹമുള്ളവരുടെ ഉപദേശം എപ്പോഴും പിന്തിരിപ്പൻ (reactionary) ആയിരിക്കും” എന്ന പ്രപഞ്ച സത്യം മനസ്സിൽ എവിടെയൊക്കെയോ ചെന്നു തട്ടിയിരുന്നു..

സിവി ശ്രീരാമൻ എഴുതിയ “വാസ്തുഹാര” എന്ന കഥ പുനർവായനകളിലെല്ലാം എന്നെ ഓർമ്മിപ്പിച്ചത് ജീവിതം തേടുന്ന അപരിചിതരായ ഒരു കൂട്ടം മനുഷ്യരുടെ അവസാനിക്കാത്ത യാത്രകളെയാണ്.

എന്നാൽ “The Pianist “ എന്ന റൊമാൻ പൊളാസ്കി ചിത്രം പറഞ്ഞത് ജീവിതത്തിൽ നിന്ന് മരണത്തിലേക്ക് പലായനം ചെയ്ത പോയ ഒരു ജനതയുടെ കഥയാണു.അതിലുപരി മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തന്റെ മെലിഞ്ഞു നീണ്ട കൈവിരലുകളിൽ സംഗീതത്തിന്റെ സാന്ത്വനവുമായി മടങ്ങി വന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതവും..




അവധി ദിവസത്തിന്റെ ആലസ്യത്തിലേക്ക് കണ്ണടയ്ക്കും മുൻപാണു അവിചാരിതമായി ലാപ് ടോപ്പ് നിവർത്തി The Pianist” എന്ന സിനിമ കണ്ട് തുടങ്ങിയത്.പാതി മയക്കത്തിലായിരുന്ന എന്റെ കണ്മുന്നിൽ തെളിഞ്ഞത് പഴയൊരു പോളീഷ് നഗരമാണ്.

എപ്പോഴോ ഉറക്കം കളഞ്ഞ് ഞാൻ സിനിമയിലേക്ക് മുഴുകി,പിന്നെ അത് അവസാനിക്കുന്നത് വരെ കണ്ണിലും മനസ്സിലും സിനിമ മാത്രമായിരുന്നു.പക്ഷെ യഥാർത്ഥ കഥയും,സിനിമയും ആരംഭിക്കുന്നത് അത് അവസാനിക്കുന്നിടത്ത് അനുവാചകന്റെ മനസ്സിലാണു എന്ന വാചകം യാഥാർത്ഥ്യമാക്കി കഥയും കഥാപാത്രവും ദിവസങ്ങളോളം എന്നെ പിന്തുടർന്നു.ഇത് എഴുതുമ്പോൾ പോലും അഡ്രിയൻ ബ്രൂഡി എന്ന നടന്റെ നീണ്ട നാസികയും, വികാരങ്ങൾ അനവരതം കയറിയിറങ്ങിയ കണ്ണുകളും മനസ്സിൽ നിന്ന് മായുന്നില്ല.ഒരു നിസ്സഹായ മനുഷ്യന്റെ അതിജീവനത്തിന്റെ യാത്ര കൊണ്ട് ഈ മഹാനടൻ തിരശ്ശീലയിൽ രേഖപ്പെടുത്തിയത് അഭിനയത്തിന്റെ അപാരതയാണു..വെറുതെ സ്ക്രീനിൽ നിൽക്കുന്നിടത്തു പോലും സ്പിൽമാൻ എന്ന മനുഷ്യന്റെ കണ്ണുകൾ നമ്മളൊരിക്കലും അറിയാനിടയില്ലാത്ത അഭയാർത്ഥികളുടെ അവസാനിക്കാത്ത കഥകൾ പറയുന്നുണ്ട്..

സ്വപ്നങ്ങളും,ആവലാതികളുമായി ജീവിക്കുന്ന ഒരു സാധാരണ ജൂത കുടുംബം. പിയാനിസ്റ്റായി ജീവിതം തള്ളി നീക്കുന്ന സ്പീൽമാൻ എന്ന സംഗീതജ്ഞന്റെ ജീവിതവും,കഥയുമായി സിനിമ നീങ്ങുന്നു.

1939, നാസി ജർമ്മനിയുടെ അധിനിവേശം പോളണ്ടിനെ തകർത്ത് കളയുന്നു.പരാജയപ്പെട്ട ഒരു ജനതയെ ഹിറ്റ്ലർ പക്ഷെ വെറുതെ വിടുന്നില്ല,ജുത വംശത്തെ ഉന്മൂലനം ചെയ്യാൻ പുറപ്പെട്ട ജർമ്മൻ പട്ടാളം ചോരയും നീരുമുള്ള മനുഷ്യരെ ജീവിതത്തിൽ നിന്ന് തന്നെ ആട്ടി തെളിച്ച് കൊണ്ട് പോകുന്നു..

പോളിഷ് റേഡിയോയിൽ പിയാനിസ്റ്റായ സ്പീൽമാനും കുടുംബവും ജർമ്മൻ കാരുടെ നടുക്കുന്ന ക്രൂരതയ്ക്ക് സാക്ഷിയാവുന്നു.സമൂഹത്തിലെ സാമാന്യവും മാന്യവുമായ ജീവിതം നയിച്ചിരുന്ന ജൂത കുടുംബങ്ങൾക്ക് കൈയിൽ വെക്കാവുന്ന പണത്തിനു ആദ്യം നിയന്ത്രണങ്ങളുണ്ടാവുന്നു,തുടർന്ന് തിരിച്ചറിയുന്നതിനു വേണ്ടി കൈയിൽ ബാഡ്ജ് ധരിക്കാൻ അവർ നിർബന്ധിക്കപ്പെടുന്നു.ഒന്നിനു പിറകെ ഒന്നായി കടന്ന് വരുന്ന ദുരന്തങ്ങൾ ജൂതൻമാർ നിശബ്ദരായി ഏറ്റുവാങ്ങാൻ വിധിക്കപ്പെടുന്നു.

എക്സ്ടെർമിനേഷൻ ക്യാമ്പ് എന്ന് ജർമ്മൻകാർ വിളിക്കുന്ന മരണത്തിന്റെ കൂടാരങ്ങളിലേക്കാണ് പടി പടിയയി തങ്ങൾ നയിക്കുപ്പെടുന്നതെന്ന് തിരിച്ചറിയുന്ന സ്പിൽമാൻ തന്നെയും കുടുംബത്തെയും രക്ഷിക്കാൻ തന്റെ സമൂഹത്തിലെ സ്വീകാര്യത മുഴുവൻ ഉപയോഗിച്ച് ശ്രമിക്കുന്നുണ്ടെങ്കിലും പരാജിതനാവുന്നു.

ആയിരക്കണക്കിനു മനുഷ്യർക്കും,നൂറു കണക്കിനു ജൂത കുടുംബങ്ങൾക്കുമൊപ്പം നീട്ടി പിടിച്ച ജർമ്മൻ തോക്കുകൾക്ക് മുന്നിൽ സ്പീൽമാനും കുടുംബവും ഒരിടത്ത് തളച്ചിടപ്പെട്ടു.മരണത്തിന്റെ അവസാന ചൂളം വിളി മുഴക്കി റെയിൽ കാറുകൾ കടന്ന് വരുന്നത് കാത്ത് അവർ ഇരുന്നു.കുടുംബാംഗങ്ങളോടൊപ്പം അവസാനത്തെ യാത്രയിലേക്ക് നടന്ന് കയറവെ,പരിചയക്കാരനായ ഒരു ജൂത പോലീസുകാരൻ സ്പീൽമാനെ രക്ഷിക്കുന്നു..അച്ഛനും,അമ്മയും സഹോദരങ്ങളും പട്ടാളക്കാർക്കിടയിൽ നടന്ന് മറയുന്നത് നിസ്സഹായനായി നോക്കി നിന്ന സ്പിൽമാനോട് രക്ഷിതാവായ പോലിസുകാരൻ ജീവിതത്തിലേക്ക് തിരിച്ച് പോകാൻ വിളിച്ചു പറയുന്നു.

ഓടാൻ തുടങ്ങിയ അയാളെ “Don’t Run” എന്ന വാചകം പിടിച്ച് നിർത്തുന്നു.തുടർന്നങ്ങോട്ട് ഓടാനോ,നടക്കാനോ,പരസ്യമായി തലയുയർത്തി നിൽക്കാനോ കഴിയാത്ത പാരതന്ത്ര്യത്തിന്റെ ലോകത്തേക്ക് താൻ വീണു കഴിഞ്ഞുവെന്ന് സ്പിൽമാൻ തിരിച്ചറിയുന്നു.

തുടർന്ന് ജർമ്മൻ ലേബർ ക്യാമ്പിലെത്തുന്ന സ്പീൽമാൻ പ്രതി വിപ്ലവത്തിനു കോപ്പ് കൂട്ടുന്ന ജൂതന്മാരെ സഹായിക്കുന്നുണ്ട്.ഒടുവിൽ അവിടെ നിന്ന് രക്ഷപ്പെട്ട് ജൂതരല്ലാത്ത ചില മിത്രങ്ങളുടെ സഹായത്തോടെ നിർബന്ധിതമായ ഏകാന്തതയിൽ അയാൾ ചേക്കേറുന്നു.ഒരു താമസക്കാരി ജൂതൻ ആണെന്ന് തിരിച്ചറിയുന്നതോടെ അവിടെ നിന്ന് സ്പീൽമാൻ രക്ഷപ്പെടുന്നു.വീണ്ടും ജർമ്മൻ മിലിട്ടറി ഹോസ്പിറ്റലിന്നടുത്ത് ഒളിച്ച് താമസിക്കുന്ന സ്പീൽമാനു കൂട്ടായി ആ മുറിയിൽ ഉണ്ടായിരുന്നത് ഒരു പിയാനോ മാത്രമായിരുന്നു.
അദ്ദേഹത്തെ പരിരക്ഷിക്കാൻ സുഹ്രുത്തുക്കൾ ഏല്പിച്ച വ്യക്തി അത് ചെയ്യതിരുന്നതോടെ പട്ടിണിയും മഞ്ഞപ്പിത്തവും ബാധിച്ച് അയാൾ കിടപ്പിലാവുന്നുണ്ട്.കലാപം നടത്താൻ ഒരുങ്ങിയ ജൂതന്മാർ മുഴുവൻ വെടിയേറ്റു വീഴുന്നതും,ശേഷിച്ചവരെ ഇല്ലായ്മ ചെയ്യാൻ ജർമ്മൻ പട്ടാളം ഒരുങ്ങുന്നതിനും മുറിയിലെ ജനാലയ്ക്കരികിൽ നിന്നു കൊണ്ട് അയാൾ സാക്ഷിയാവുന്നു.

ജർമ്മൻ പീരങ്കികൾ തകർത്ത ചുവരുകൾക്കിടയിലൂടെ ഭാഗ്യം കൊണ്ട് മാത്രം അയാൾ രക്ഷപ്പെടുന്നു.തകർന്ന് തരിപ്പണമായ നഗരാവശിഷ്ടങ്ങൾക്കിടയിൽ ആഹാരം അന്വേഷിച്ച് അദ്ദേഹം നടക്കുന്നുണ്ട്.

കഠിനമായ ഏകാന്തതയിൽ ഒരിടത്തിരുന്ന് അദ്ര്ശ്യവും സാങ്കല്പികവുമായ ഒരു പിയാനോയിൽ വിരലോടിക്കുന്ന സ്പീൽമാൻ അപ്പോഴും തന്നെ ജീവിതത്തിന്റെ ആസക്തികളിലേക്ക് തിരിച്ച് വിളിക്കുന്ന സംഗീതത്തിന്റെ പ്രലോഭനങ്ങൾ വരച്ചിടുന്നുണ്ട്.

വിശപ്പ് മാറ്റാൻ വഴി അന്വേഷിച്ച് ഒരു പഴച്ചാറിന്റെ തകര ടിൻ തുറക്കാനുള്ള ശ്രമത്തിൽ സ്പീൽമാൻ ചെന്ന് പെടുന്നത് ഹോസൻഫീൽഡ് എന്ന ജർമ്മൻ ജനറലിനു മുന്നിലാണ്.താൻ ഒരു ജൂതനും പിയാനിസ്റ്റുമാണ് എന്ന് പറയുന്ന സ്പീൽമാനോട് ജർമ്മൻ കാരൻ ആവശ്യപ്പെട്ടത് അവിടെ ഇരുന്ന ഒരു പിയാനോ വായിക്കാനാണ്.

ദിവസങ്ങളോളം പട്ടിണി കിടന്ന് മെലിഞ്ഞുണങ്ങിയ ദേഹവുമായി സ്പീൽമാൻ,ഒരു ടിൻ പഴച്ചാർ തുറന്ന് വെച്ച് മുന്നിൽ കണ്ട പിയാനോയിൽ അത് വരെ കാണാത്ത ആർത്തിയോടെ ഒരു സംഗീത ശില്പം തന്നെ ചമയ്ക്കുന്നു.റൊമാൻ പൊളാസ്കി എന്ന വിശ്വ സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞ രംഗമാണ് ഇത്.

സിനിമ സംവിധായകന്റെ കലയാണ് എന്ന് നിസ്സംശയം പറയാമെങ്കിലും ഈ ഒരു രംഗത്ത് തിരശ്ശീലയിലെ കഥാപാത്രമായ ഹോസൻഫീൽഡിനെയും,തിരശ്ശീലയ്ക്ക് പുറത്ത് കാണികളെയും ത്രസിപ്പിച്ചിരുത്തുന്ന അഡ്രിയൻ ബ്രൂഡി എന്ന നടന പ്രതിഭ എന്തിനു ഒരു വേള ക്യാമറയ്ക്ക് പിന്നിലെ സാക്ഷാൽ സംവിധായകനെയും അതിശയിക്കുന്നുണ്ട്.

ഒരു ജർമ്മൻ പട്ടാളക്കാരനായി എന്ന തെറ്റൊഴിച്ച് നിർത്തിയാൽ ദുഷ്ടനോ ദുരാഗ്രഹിയോ അല്ലാതിരുന്ന ഹോസൻഫീൽഡ് സ്പീൽമാനെ ഒളിവിൽ കഴിയാൻ സമ്മതിക്കുന്നു എന്ന് മാത്രമല്ല അദ്ദേഹത്തിനു ഭക്ഷണം എത്തിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട്.

ഇതിനിടെ റഷ്യൻ ചെമ്പടയുടെ മുന്നിൽ ജർമ്മനി തകർന്നടിഞ്ഞതോടെ ആസന്നമായ സൈനിക പിൻമാറ്റത്തിനു മുൻപെ യാത്ര ചോദിക്കാൻ സ്പീൽമാനരികിലെത്തിയ ഹോസൻഫീൽഡ് പോളീഷ് റേഡിയായിൽ തുടർന്ന് താൻ സ്പീൽമാന്റെ സംഗീതം ശ്രവിക്കുമെന്ന വാഗ്ദാനത്തോടെ പിരിയുന്നു.

യുദ്ധാ‍വസാനം ലേബർ ക്യാമ്പുകളിൽ നിന്നും,തടവറകളിൽ നിന്നും തിരിച്ചെത്തുന്ന മ്ര്തപ്രായരായ ജൂതന്മാർ ഒരു മുള്ളുവേലിക്കകത്ത് യുദ്ധ തടവുകാരായി ശേഷിച്ച ജർമ്മൻ പട്ടാളക്കാരെ പകയോടെ ശകാരിക്കുകയു,തുപ്പുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു.

മുള്ളു വേലിക്കരികിൽ നിന്ന് ഒരു പോളണ്ടുകാരൻ താൻ ഒരു വയലിനിസ്റ്റായിരുന്നുവെന്നും തന്റെ എല്ലാം നിങ്ങൾ കവർന്നെടുത്തുവെന്നും ജർമ്മൻകാരോട് വികാര നിർഭരമായി വിളിച്ച് പറയുന്നു.മുൻപെ കണ്ട ഹോസൻഫീൽഡ് എന്ന പട്ടാള ജനറലിന്റെ നിഴൽ മാത്രമായ ഒരു രൂപം അയാൾക്കരികിൽ ഓടിയെത്തി സ്പീൽമാനെ താ‍ൻ രക്ഷിച്ച കഥയും പറയുകയും കഴിയുമെങ്കിൽ തന്നെ രക്ഷിക്കാൻ അദ്ദേഹത്തോട് പറയണമെന്നും അപേക്ഷിക്കുന്നു

ഇതിന്നിടെ സ്വാതന്ത്ര്യത്തിലേക്കും പോളിഷ് റേഡിയോയിലെ സംഗീതലോകത്തേക്കും തിരിച്ചെത്തിയ സ്പീൽമാൻ മുന്നെ പറഞ്ഞ വയലിനിസ്റ്റ് അറിയിച്ചതനുസരിച്ച് അവിടെയെത്തുന്നുണ്ട്.പക്ഷെ ഹോസൻഫീൽഡ് അടക്കമുള്ള യുദ്ധ തടവുകാരെ അവിടെ നിന്ന് നീക്കം ചെയ്തിരുന്നു.

ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ ഒറ്റയടിപ്പാതയിലൂടെ ഏകനായി കടന്ന് പോയ ഒരാൾ തിരിച്ച് വന്നതെന്തിനായിരിക്കാം..അറിയില്ല ഒരു പക്ഷെ അദ്ദേഹം മനുഷ്യൻ എന്ന വാക്കിന്റെ അർത്ഥം ശരിക്കും ഗ്രഹിച്ചിരിക്കണം

രണ്ടായിരാമാണ്ടിൽ വിജഗീഷുവായ മ്ര്ത്യു തന്നെ വീണ്ടും തേടി വരുന്നത് വരെ ഒരു ക്രൂരമായ നരമേധത്തിന്റെ ജീവിക്കുന്ന സാക്ഷിയായി,ജീവിതമെന്ന വാക്കിനു മഹത്തരമായ അർത്ഥം നൽകി സ്പീൽമാൻ ജീവിച്ചിരുന്നു. നാസി ഭീകരതയ്ക്കിടയിലും പോളണ്ടിലെ നിരവധി ജൂതന്മാരെ രക്ഷിക്കാനും സഹായിക്കാനും ശ്രമിച്ച സോഡൻഫീൽഡ് എന്ന് ജർമ്മൻ ക്യാപ്റ്റൻ സോവിയറ്റ് യുദ്ധ തടവുകാരനായി 1952 ൽ മരിച്ചു

അമാനുഷ്യനോ,അതുല്യനോ ആയി കൂട്ടത്തിൽ ജീവിക്കുക അല്ല മറിച്ച് മനുഷ്യനായി ജീവിക്കാനുള്ള അതിജീവനത്തിന്റെ പരിശ്രമങ്ങളാണു ഒരു വ്യക്തിയെ ജീവിതത്തിന്റെ നായകനാക്കുന്നതെന്ന് “ദ് പിയാനിസ്റ്റ്“ എന്ന ചിത്രം അടിവരയിടുന്നു

2002 ൽ പുറത്തിറങ്ങിയ “ദ് പിയാനിസ്റ്റ്” മികച്ച സിനിമയ്ക്കും,സംവിധായകനും,നടനുമുള്ള ആ വർഷത്തെ ഓസ്കാർ നേടിയിരുന്നു.തന്റെ നീണ്ട ശരീരം കൊണ്ട് സ്ക്രീനിൽ അക്ഷരാർത്ഥത്തിൽ ജീവിക്കുന്ന അഡ്രിയൻ ബ്രൂഡി അനശ്വരനായ ഒരു കഥാപാത്രത്തെയാണ് സ്രഷ്ടിച്ചത്..

***

പിയാനിസ്റ്റിൽ പട്ടാളക്കാർക്ക് മുന്നിലൂടെ തങ്ങളുടെ കൈയിൽ കൊള്ളുന്നതെല്ലാം എടുത്ത് ലക്ഷ്യമറിയാതെ നീങ്ങുന്ന ഒരാൾക്കൂട്ടമുണ്ട്.ജീവിതത്തിന്റെ നിറങ്ങൾക്കിടയിൽ നിന്ന് തിരിച്ച് വരാനാകാത്ത ഒരിടത്തേക്ക് നിശബ്ദരായി നീങ്ങുന്ന അവർ വേദനിപ്പിക്കുന്ന ദ്ര്ശ്യമാണ്.

അടുത്ത കാലത്ത് കണ്ട ഒരു വാർത്താ ചിത്രം ഓർമ്മ വരുന്നു.രണ്ടാം ലോക മഹായുദ്ധത്തിന്നിപ്പുറം സ്ഥാപിതമായ ജൂതരാഷ്ട്രത്തിന്റെ നീട്ടി പിടിച്ച മെഷീൺ ഗണുകൾക്ക് മുന്നിൽ നിന്ന് നിസ്സഹായരായി ചിതറിയോടുന്ന സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങിയ ഒരു ജനക്കൂട്ടം,

ഇരയും വേട്ടക്കാരനും എന്ന കഥാപാത്രങ്ങൾക്കു മാത്രമാണു മാറ്റം,പലായനത്തിന്റെ ചരിത്രം എവിടെയൊക്കെയോ ദുരന്തവും തുടർന്ന് പ്രഹസനവുമായി .അതിന്റെ ക്രൂരതയോടെ തന്നെ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.

വിഭജനകാലത്ത് അവിഭക്ത ഇന്ത്യയിൽ,തുടർന്ന് ബംഗാളിൽ,പലസ്ഥീനിൽ,ചെച്നിയയിൽ,കാബൂളിൽ,ഗുജറാത്തിൽ,ശ്രീലങ്കയിൽ,ഇറാഖിൽ,ആഫ്രിക്കയിൽ

അഭയാർത്ഥികളുടെ മുഖം എന്നും ഒന്ന് തന്നെ,അവരുടെ അവസാനിക്കാത്ത പ്രയാണങ്ങളും എല്ലായ്പ്പോഴും ഒരിടത്തേയ്ക്കാണ്


Tuesday, April 5, 2011

മഴ നനയുന്നവർ…..

Now Join your hands.. and with your hands your hearts

(ഷേക്സ്പിയർ)

സൂര്യോദയത്തിനു മുൻപെ..(Before Sunrise) എന്ന ഇംഗ്ലീഷ് സിനിമ പറയുന്നത് യൂറോപ്പ്യൻ നഗരമായ വിയന്നയിൽ വെച്ച് ഒരു തീവണ്ടി മുറിയിൽ ഒരു ദിനം കണ്ടു മുട്ടുകയും,ഒരു ദിവസം ഒരുമിച്ച് ചിലവഴിച്ച് പിരിയുകയും ചെയ്യുന്ന രണ്ട് അപരിചിതരായ യാത്രികരുടെ കഥയാണു

വിയന്നയിലെ ക്ലബുകളിൽ,വിജനമായ നിരത്തുകളിൽ,ഏകാന്തമായ ശവകുടീരങ്ങളിൽ,നിശ്ചലമായ ഒരു തടാകത്തിന്റെ കരയിൽ എല്ലാം കൈ കോർത്ത് പിടിച്ച് സംസാരിച്ച് നടന്നു പോകുന്ന നായകനും നായികയും തങ്ങൾക്കിടയിൽ പ്രണയത്തിന്റെ അദ്ര്ശ്യമായ തൂവലുകൾ പൊഴിയുന്നുണ്ടെന്ന് അറിയുന്നത് യാത്ര പറഞ്ഞ് പിരിയുന്നതിനു തൊട്ട് മുൻപാണ്.. യാതൊരു കോലാഹലങ്ങളും,പ്രച്ഛന്നതയുമില്ലാതെ തന്നെ അവർ യാത്രയാവുകയും ചെയ്യുന്നു..

നായകനും,നായികയും തുടർന്ന് കണ്ടുമുട്ടുകയോ,ഒന്നാവുകയോ ചെയ്യുമോ? അത് സിനിമ പറയുന്നില്ല.വീണ്ടും രണ്ട് യാത്രകളിലേക്ക് അവർ വഴി പിരിയുന്നിടത്ത് കഥ അവസാനിക്കുകയാണു..

യാത്രയും,പ്രണയവും,രാത്രിയും ,ബാക്കിയാവുന്ന ചില വാക്കുകളുമായി കടന്നു പോകുന്ന മനോഹരമായ സിനിമ..

ഈ സിനിമയെ കൂറിച്ച് ഓർമ്മിപ്പിച്ചത് മറ്റൊരു തീവണ്ടി യാത്രയാണു. .

സൂപ്പർ ലോട്ടോ പോലെ അവസാന നിമിഷം കിട്ടിയ സൈഡ് ബെർത്തിൽ ഇനിയും വായിച്ച് തീരാത്ത പൌലോ കൊയ്ലോയിന്റെ നോവലുമായി ചാരിക്കിടന്നു. എന്റെ അഭിമുഖം ഇരുന്ന യാത്രക്കാരിയുടെ കണ്ണടയുടെ വലുപ്പം എന്നെ അത്ഭുതപെടുത്തി .അവർ മടക്കി വെച്ച ഒരു ഡയറിക്ക് പുറത്തിരുന്ന മൊബൈലിൽ നിന്ന് എൽറ്റൻ ജോണിന്റെ ശബ്ദം…….........

And it's no sacrifice
Just a simple word
It's two hearts living
In two separate worlds …….

ചലിച്ച് തുടങ്ങിയ ട്രെയിൻ എൽട്ടൺ ജോണിന്റെ ശബ്ദം പാതിയിൽ അപഹരിച്ചു..ഉറക്കത്തിന്റെ നീല വിരികളിലേക്ക് ഒതുങ്ങുന്നതിനു മുൻപെ. അടുത്തെത്തിയ ഒരു ചെറുപ്പക്കാരന്റെ ശബ്ദം എന്നെ അലോസരപ്പെടുത്തി..

“എക്സ്ക്യൂസ് മി,ഈ സീറ്റ് ഒന്നു എക്സ്ചേഞ്ച് ചെയ്യാമോ..എനിക്കും എന്റെ വൈഫിനും കിട്ടിയത് രണ്ട് കമ്പാർട്ട്മെന്റാണു..വൈഫിനു തീരെ സുഖമില്ല. ആ ബർത്ത് ഉപയോഗിക്കാം, .ബുദ്ധിമുട്ടില്ലെങ്കിൽ..പ്ലീസ് ടി ടി ആറിന്നോട് കൂടെ വന്ന അയാൾക്ക് സന്താഷത്തോടെ തന്നെ മാറി കൊടുത്തു.അയാൾ പറഞ്ഞ ഭാര്യയെ കണ്ടതുമില്ല.. പക്ഷെ അയാളുടെ മുഖം അപരിചിതമായി തോന്നിയില്ല.. എവിടെയോ അത് കണ്ട് മറന്നതു തന്നെ

തെല്ലിട വിസ്മയിച്ചു പോയി,. അതൊക്കെ ഇത്ര പെട്ടെന്ന് മറന്നതിൽ..എൻജിനീയറിങ്ങ് കഴിഞ്ഞ് ഒരു ജോലി ഉപേക്ഷിച്ച് മറ്റൊന്ന് അന്വേഷിച്ച് നടന്ന നാളുകളിലൊന്ന് . മഴയിൽ മുങ്ങിയ ഒരു അനുഭവമായിരുന്നു ആ ഇന്റർവ്യൂ നൽകിയത് നീണ്ട യാത്രയ്ക്കു ശേഷം ബസ്സിറങ്ങി നഗരത്തിലെ പ്രശസ്തമായ കോളേജിലേക്ക് ഉള്ള വഴി തിരയുന്നതിനിടയിലാണു മഴ ചതിച്ചത്..പ്ലാസ്റ്റിക് കവറുകൾക്കകത്ത് പൊതിഞ്ഞ് പിടിച്ചിരിന്ന സർട്ടിഫിക്കറ്റുകളും,ബയോഡാറ്റയും ഒഴിച്ച് ഞാൻ മഴയിൽ കുളിച്ച് പോയി.

കാമ്പസിന്നകത്തെ മുറികളിലൊന്നിലേക്ക് പടികൾ ഓടി കയറവെ ഞാൻ കുപ്പായം ഊരി പിഴിയാൻ മാത്രം നനഞ്ഞ് കുതിർന്നിരുന്നു..അഭിമുഖത്തിന്റെ ഊഴം കാത്ത് നിന്നവർ പേരു വിളിക്കുന്നത് കാത്തിരിക്കുന്നു. തല ഒന്നു തുവർത്താൻ കർച്ചീഫ് എടുക്കണ്ട സമയം വന്നില്ല എന്റെ പേരു വിളിക്കുന്നത് കേൾക്കാൻ..

ഇന്റർവ്യൂ പാനലിനു മുന്നിലേക്ക് കടന്ന് ചെന്ന ഉദ്യോഗാർത്ഥിയുടെ രൂപം കണ്ടാവണം അവർ അമ്പരന്നു,ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും വേണ്ടെന്ന് പറയാനാണ് തോന്നിയത്. .ഈ അവസ്ഥയിൽ ഇരുന്നാൽ പിന്നെ വരുന്ന ആർക്കും ആ കസേരയിൽ ഇരിക്കേണ്ടി വരില്ല..എന്തായാലും നിന്ന നിൽ‌പ്പിൽ അവർ ചോദിച്ച ചോദ്യങ്ങൾ കൂടി കേട്ടപ്പോൾ എനിക്ക് സമാധാനമായിഎത്ര എക്സികൂട്ടീവ് വേഷത്തിൽ വന്നാലും ഇത് എനിക്ക് പറഞ്ഞിട്ടില്ല..സന്തോഷം..

വളരെ വലിയ കാമ്പസിനകത്ത് നടന്ന് കണ്ടു പിടിച്ച കാന്റീൻ കോളേജിനു യോചിക്കാത്ത തരത്തിൽ തീർത്തും ചെറുതായി തോന്നി. ചാറ്റൽ മഴക്കിടയിൽ കോളേജ് കാന്റീനിന്റെ ഒഴിഞ്ഞ കോണിൽ ഞാൻ ചായ ചൂടാറാതെ കുടിച്ചു.കോളേജ് ഏറെക്കുറെ വിജനമാണ്. കാമ്പസുകളിലെ.എല്ലാ ഏപ്രിലുകളും ചില വിടവാങ്ങലുകളുടെ മാസമാണു.പുതിയ ശിഖരങ്ങൾ തേടി പറക്കുന്ന ചില പക്ഷികൾ അവസാനത്തെ വാക്കുകൾ കൈമാറി ഒഴിയുന്നു.

അവിചാരിതമായി കേൾക്കേണ്ടി വന്ന വാചകങ്ങളിലെ തീവ്രവിഷാദമാണു എന്റെ മുന്നിൽ വന്നിരുന്ന അവരെ തന്നെ ശ്രദ്ധിക്കാൻ തോന്നിയത്..

“ഇല്ല.. ഇനി കഴിയുമെന്ന് തോന്നുന്നുണ്ടോ

ശ്രമിക്കാം ഇതു വരെ ഉള്ളതെല്ലാം മറക്കാൻ..

പക്ഷെ അത്ര പെട്ടെന്ന് കഴിയുമോ

മറന്നേ പറ്റൂ ജീവിതം നമ്മൾ ഒരുമിച്ച് കണ്ട സിനിമകൾ മാത്രമല്ലല്ലോ..“

ജീവിതത്തിന്റെ ഇടത്താവളങ്ങളിൽ വെച്ച് പ്രണയിച്ചവരെ കുറിച്ച് അകാരണമായ വിഷാദം തോന്നി..കാമ്പസിന്റെ ചുവരുകൾക്ക് പുറത്ത് എല്ലാ വഴികളും വിചിത്രമാണ്..സാഹചര്യങ്ങൾ അപരിചിതവും,അപ്രതീക്ഷിതവുമായ ജീവിതക്രമങ്ങൾ തീരുമാനിക്കുന്നു..

“ഇനിയൊരു മഴ നനയാൻ നീ കൂടെയുണ്ടാവില്ലല്ലോവരൂ“..കൈകോർത്ത് ഇറങ്ങി നടന്ന അവർക്ക് പിന്നിൽ മഴ ചിതറി വീണു..

രണ്ട് വർഷങ്ങൾക്കിപ്പുറം അവരിലൊരാളെ അവിചാരിതമായി വീണ്ടും കണ്ടത് വിശ്വസിക്കാനായില്ല..പക്ഷെ അവർക്കിടയിൽ തുടർന്ന് എന്തു സംഭവിച്ചുവെന്ന് അറിയാൻ തോന്നിയ ആകാംക്ഷ അടക്കേണ്ടി വന്നു.ആ ട്രെയിൻ യാത്ര അവസാനിക്കുന്നത് വരെ അയാളെ ഞാൻ വീണ്ടും കാണുകയുണ്ടായില്ല..

************

ഇത്തവണ ഒരു ഫെബ്രുവരി പതിനാലിന്റെ വാലന്റൈൻ കാഴ്ചകൾ നിറഞ്ഞ സായാഹ്ന യാത്രക്ക് എന്നെ നിർബന്ധിച്ച് വിളിച്ചത് ബാംഗ്ലൂരിലെ രാജസ്ഥാനി റൂം മേറ്റും ,സുഹ്രുത്തുമായ അബ്ദുൾ ഖാദിറായിരുന്നുലോകത്തെ സകല സുന്ദരിമാരെയും പ്രണയിക്കാൻ മാത്രം അളവിൽ റൊമാൻസ് മനസ്സിൽ സൂക്ഷിക്കുന്ന ഖാദിർ പറഞ്ഞ സമയം എനിക്ക് ജോലി കഴിഞ്ഞ് ഇറങ്ങാൻ കഴിഞ്ഞില്ല.

ഓഫിസിലെ ചെറിയ ക്യുബിക്കിളിലെ എന്റെ ഒരേ ഒരു ചങ്ങാതിയായ കമ്പ്യൂട്ടർ എന്റെ തിടുക്കം കണ്ടാവണം അന്ന് പലവട്ടം പണിമുടക്കി.. അവസാനത്തെ ഫയലും ക്ലോസ് ചെയ്ത് ഇറങ്ങവെ ഒരുപാട് വൈകിയിരുന്നു.

ഒരു ദിവസത്തിന്റെ ക്ഷീണം നിറയുന്ന കണ്ണുകളും,യാത്രയുടെ തിരക്കുമായി നിരനിരയായി കണ്ട ഓഫീസുകളിൽ നിന്നിറങ്ങി പലരും നടന്നു മറയുന്നു..

പക്ഷെ യാദ്രുശ്ചികതയുടെ വിസ്മയമായി കൈകോർത്ത് പിടിച്ച് എന്നെ കടന്ന് പോയവരിൽ രണ്ട് പേരെ തിരിച്ചറിയാൻ ഇക്കുറി അധികം വൈകിയില്ല..

ആശ്ചര്യം തോന്നി .

അവസാനത്തെ മഴയുടെ അരികുകളിലേക്ക് അന്നിറങ്ങി നടന്നവർക്കിടയിൽ ഇനിയും പെയ്തൊഴിയാത്ത മഴയെ കുറിച്ചാണോർത്തത്. നിഴലുകളും,നിറങ്ങളും പതിയെ അകന്നു മറയുന്ന ആ ബാംഗ്ഗ്ലൂർ രാത്രിയിൽ അവർക്കിടയിൽ പ്രണയം മറ്റൊരു നിറമായി അലിയുന്നതായി തോന്നി….

വാക്കു തെറ്റിച്ച് റൂമിൽ വൈകി ചെന്ന എന്നോട് അന്ന് സൌഹ്രുദത്തിന്റെ സകല സ്വാതന്ത്ര്യവുമായി ഖാദിർ ദേഷ്യപെട്ടു..

എന്തിനാ ഇപ്പോൾ കയറി വന്നത്, നിനക്ക് കുറച്ച് കൂടെ കഴിഞ്ഞ് വന്നാൽ പോരായിരുന്നോ..“

ടിവിയിൽ ഇഷ്ട നടനായ ഷാരൂഖിന്റെ ഏതോ സിനിമയിൽ ലയിച്ചിരുന്ന ഖാദിർ പിന്നെ പറഞ്ഞു..

“By the way, dude.. you again missed a wonderful love story”

ഞാൻ പ്രതികരിച്ചു..

“Not this time yar, accidentally I met the climax of a beautiful romantic comedy today”

കുറച്ച് നേരത്തേക്ക് എന്റെ മുഖത്തേയ്ക്ക് തന്നെ നോക്കിയ ഖാദിർ വീണ്ടും ടിവിയിലെ ഷാരൂഖിന്റെയും,അനുഷകയുടെയും ലോകത്തേക്ക് തന്നെ മടങ്ങി