Saturday, June 12, 2010

..വിവ അർജ്ന്റീന........

മൂന്ന് കൊല്ലം മുൻപ് ഇന്റെർ നെറ്റിലെ ഒരു ഓപ്പൺ സോഴ്സ് സോഫ് റ്റ് വെയർ ഫോറത്തിൽ വെച്ചാണ് വെച്ചാണ് മരിയ എന്ന പാതി ബ്രസീലുകാരിയായ ഓസ്ത്രേലിയൻ യൂണിവേഴ്സിറ്റി ഗവേഷകയെ പരിചയപ്പെടുന്നത്.കമ്പ്യൂട്ടര്‍ സയൻസിനെയും ,പ്രോഗ്രാമിങ്ങിനെയും,ലിനക്സിനെയും കുറിച്ച് ചാറ്റ് ചെയ്ത് തുടങ്ങിയ മരിയ ഇന്ത്യക്കാ‍രൻ ആണെന്ന് പറഞ്ഞ ഉടൻ ബുദ്ധനെയും ഓഷോയെയും കുറിച്ചാണു ചോദിച്ചത് .
ചാറ്റിങ്ങിനിടയിൽ റിച്ചാർഡ് സ്റ്റാൾ മാനിൽ നിന്ന് പുസ്തകങ്ങളിലേക്കും ലാറ്റിനമേരിക്കൻ സാഹിത്യത്തിലേക്കും രാഷ്ട്രിയത്തിലേക്കും ഒക്കെ അവർ സുന്ദരമായി കയറി ഇറങ്ങി...മാർക്കേസിന്റെ പുസ്തകങ്ങളെ കുറിച്ച് അനായാസം സംസാരിച്ച അവർ നമ്മുക്കൊന്നും ഈ ലോകത്തെ കുറിച്ച് ഒന്നും അറിയില്ല എന്ന് മനസ്സിലാക്കി തന്നു.ഇതിനിടയിൽ എപ്പൊഴോ ഞങ്ങൾക്കിടയിൽ ഫുട്ബോൾ എന്ന വിഷയം കടന്ന് വന്നു.ഫുട്ബോളിനെ കുറിച്ച് ഒരു ലാറ്റിനമേരിക്കക്കാരിയോട് സംസാരിക്കാൻ അവസരം കിട്ടിയതിൽ ഞാൻ ത്രില്ലടിച്ചു.

ഫുട്ബാളിനെ കൂറിച്ച് ആവേശത്തോടെ സംസാരിച്ച് തുടങ്ങിയ മരിയ ,എന്നോട് കുറച്ച് നേരം വാദിക്കുകയും,പിന്നെ തർക്കിക്കകയും,തുടർന്ന് പിണങ്ങി പോവുകയും ചെയ്തു.

യാദ്രശ്ചികമാവണം .. കോപ്പ അമേരിക്കയിൽ അന്ന് രാത്രി ബ്രസീൽ - അർജന്റീന ഫൈനൽ.ഫുട്ബോളിനോട് വിട പറഞ്ഞ് പോയ അർജ്ന്റീനിയൻ മിഡ് ഫീൽഡർ യുവാൻ കാർലോസ് റിക്വൽമി കളിക്കളത്തിന്റെ മാജിക്കൽ റിയലിസത്തിലേക്ക് മായികമായി മടങ്ങി വന്ന സമയം. റിക്വൽമി അലസ താളം കൊണ്ടു രചിക്കുന ഫുട്ബോൾ സിംഫണികളെ മനസ്സിൽ കൊണ്ട് നടന്നിരുന്ന ഞാൻ അർജന്റീനയ്ക്ക് വേണ്ടി വാദിക്കുന്നു..സാംബാ താളത്തിന്റെ കരുത്തും വന്യതയുംവാക്കുകളിൽ ആവാഹിച്ച് മരിയ തിരിച്ചടിച്ചു

“ഫുട്ബോളിനെ കുറിച്ച് നിനക്ക് എന്തറിയാം?”
ഫുട്ബാൾ വെറും ഒരു പന്ത്കളി മാത്രമല്ലാതിരുന്ന ബ്രസീലിയൻ വംശജ ആണു അപ്പുറത്തെന്ന് ഞാൻ ഓർക്കേണ്ടതായിരുന്നു. അവളുടെ ഫുട്ബോൾ പരിജ്ഞാനത്തിനു മുന്നിൽ ഞാൻ വാക്കുകൾ ഇല്ലാതെ ഓരോ തവണയും പതറി.
ഏറെക്കുറെ നിരായുധനായി നിന്ന എന്നോട് മരിയ നേരിയ പരിഹാസത്തോടെ ചോദിക്കുന്നു..
“ഇനി നിനക്കെന്താണ് നാളത്തെ കളിയെ കുറിച്ച് പറയാനുള്ളത്”?”
(Now tell me,what can you talk about tomorrow’s game?)

അല്പ നേരം ആലോചിച്ച് ഞാൻ കീ ബോർഡിൽ പതിയെ ടയിപ്പ് ചെയ്തു.
“വിവാ അർജന്റീന”
… “ഒകെ ബൈ ..സീ യു എഗയിൻ“ എന്ന ദേഷ്യം കലർന്ന് ഉപചാര വാക്കുകളുമായി അവൾ ചാറ്റ് ലിസ്റ്റിൽ നിന്ന് മറഞ്ഞു.
……………………………………………………………………………………………………..
മനുഷ്യൻ ചരിത്ര പരിണാമത്തിന്റെ ദശകങ്ങളിൽ എന്നു മുതലാണു ഈ കാൽ പന്തു കളിയെ പ്രണയിക്കാൻ തുടങ്ങിയത്… അറിഞ്ഞു കൂട… പക്ഷെ ഒന്നറിയാം…
ഫുട്ബോൾ പലപ്പോഴും ജീവിതത്തിന്റെ കാല്പനിക കാവ്യമാണ്….ഉദയവും അസ്തമയവും,സമരവും വിപ്ലവവും,..വിജയവും..അതിലേറെ പരാജയങ്ങളും അടങ്ങിയ. ആരും എഴുതി തീരാത്ത ഒരു ജീവിത നാടകം..
ജീവിതം നമ്മളെ ഒരിക്കലും മടുപ്പിക്കുന്നില്ല തന്നെ..കാരണം അത് ഒരിക്കല്ലും പ്രതീക്ഷിക്കാത്ത എന്തൊക്കെയോ നമ്മുക്ക് വേണ്ടി എപ്പോഴും കരുതി വെക്കുന്നു….ഫുട്ബോൾ ജീവിതം എഴുതുന്ന മൈതാനങ്ങളിൽ ഏറെക്കുറെ അത് തന്നെ ചെയ്യുന്നു.തൊണൂറ് മിനുട്ടുകളിൽ അത് ആരും പ്രതീക്ഷിക്കാത്ത എന്തൊക്കെയോ നമ്മുക്ക് കാ‍ഴ്ച വെക്കുന്നു…

GOAL“ എന്ന സോക്കർ സിനിമയിൽ തനിക്ക് കിട്ടിയ ഏക അവസരം ഉപയോഗിക്കാൻ കഴിയാതെ പോയ സാന്റിയാഗോ മുനെസ്സ് എന്ന മെക്സിക്കൻ ഫുട്ബോൾ കളിക്കാരൻ “ഞാൻ നാളെ നന്നായി ശ്രമിക്കാം“ എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷിയും, സഹായിയുമായ ഗ്ലെന്‍ ഫോയ് എന്ന കഥാപാത്രം “പക്ഷെ നാളെകളില്ലല്ലോ ..സാന്റിയാഗോ..” എന്ന് പ്രതിവചിക്കുന്നുണ്ട്.

അതെ ഫുട്ബോൾ വിജയിക്കാൻ മാത്രം വിധിക്കപ്പെട്ടവന്റെ കഥയാണ്..അവിടെ തോൽവി എന്നാൽ നാളെകളുടെ എന്നെന്നേയ്ക്കുമായുള്ള നഷ്ടമാണ്….

മാറക്കാനയില്‍ ബ്രസീലിനു കപ്പ് നഷ്ടപെടുത്തിയവരോട് 50 വര്‍ഷങ്ങള്‍ക്കിപ്പുറവും ബ്രസീലുകാരന്‍ ക്ഷമിച്ചിട്ടില്ല.ബാര്‍ബോസ എന്ന ബ്രസീലിയന്‍ ഗോളി,ഒരേ സമയം വെറുക്കപ്പെട്ടവനും,രാജ്യത്തെ ഒറ്റു കൊടുക്കപ്പെട്ടവനുമായി മാറി.

ഫുട്ബോള്‍ കളിക്കാരന്‍ എപ്പോഴും റഫറിയുടെ രണ്ട് ലോങ് വിസിലുകള്‍ക്കിടയില്‍ ചലിക്കാന്‍ മാത്രം വിധിക്കപെട്ടവനാകുന്നു..

അവർക്ക് പോലും അറിയാത്ത നിമിഷങ്ങളിൽ റഫറിയുടെ വിസിലിന്റെ നീണ്ട ചൂളം വിളിയാൽ ഒറ്റു കൊടുക്കപ്പെട്ട് ഒരേ സമയം ആക്രമിക്കാനും പ്രധിരോധിക്കാനും വിധിക്കപ്പെടുന്നവർ.

ലാറ്റിനമേരിക്കയുടെ അറിയാത്ത മൈതാനങ്ങളിൽ എവിടെയോ..റിക്കി മാർട്ടിൻ കാട്ടു കുതിരകളുടെ കരുത്തിനെ അഴിച്ച് വിടുന്നു.
ജീവിതത്തിന്റെ മധ്യനിരകളിൽ നിയതിയുടെ നിയമങ്ങളെ ധിക്കരിച്ച് റൊണാൾഡിന്യോയും,സിദാനും സ്വപ്നങ്ങൾ കാണുന്നു
.ക്രുത്യതയുടെ യാന്ത്രികമായ സൂത്രവാക്യങ്ങളെ മാത്രം ധ്യാനിച്ച് പെലെയും,ബാ‍ജിയൊയും,റൊണാൾഡോയും ലക്ഷ്യത്തിലേക്ക് കൂതിക്കുന്നു.

ജീവിതവും ലക്ഷ്യവും..മറന്ന് ഗാരിഞ്ചയും,ഗാസ്കൊയിനും,വാൾഡ്രാമയും..ഉന്മാദ ചിത്രങ്ങൾ വരയ്ക്കുന്നു..

ഗോൾ പോസ്റ്റിന്റെ ഏകാന്തതയെ മാത്രം പ്രണയിക്കാൻ വിധിക്കപ്പെട്ട് ..അനിശ്ചിതത്തിന്റെ ഈ നാടകത്തിനു തിരശ്ശീല വീഴാൻ പ്രാർത്ഥിക്കുന്ന കാമ്പസും,ബാർത്തേസും,ബഫണും..അവർക്കിടയിൽ നിന്ന് കഥയിലെ എഴുതാത്ത കഥാ പാത്രങ്ങളെ പോലെ പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിയാത്ത ഇയ്യാം പാറ്റകളായി ഇറങ്ങി ചെല്ലുന്ന ഹിഗ്ഗിറ്റയും ചിലാവർട്ടും…

കറുപ്പിന്റെ ഏഴഴകുമായി വന്ന് പട്ടിണി മുട്ടി വിളിച്ച പ്രഭാതങ്ങളുടെ കഥ പറഞ്ഞ് മടങ്ങി പോകുന്ന റോജർമില്ലയും,ഡ്രോഗ്ബയും,എറ്റുവും…

ഞങ്ങൾ ഇവിടെ ഉണ്ടെന്ന് മാത്രം വിളിച്ച് പറഞ്ഞ് മടങ്ങുന്ന ഹാൻ സുങ് ഹാൻ..

കളി തീരും മുൻപെ വിധിയുടെ ചുവപ്പ് കാർഡുകൾ ഏറ്റ് വാങ്ങി വിവിധ ദിശകളിലേക്ക് നടന്ന് മറഞ്ഞ എസ്കോബാറും, നമ്മുടെ സത്യനും.

ഹ്രദ്രോഗത്തിനും മരണത്തിനും ഇടയിലൂടെ പ്രത്യാശയുടെ ആകാശങ്ങളിലേക്ക് ജീവിതത്തിന്റെ പന്ത് കാൽചുവടുകളിൽ തളച്ചിട്ട് മടങ്ങി വന്ന കാനു.

ദൈവത്തിന്റെ വാക്കുകളെ നിഷേധിച്ച് ഫുട്ബാളിന്റെ പ്രവാചകരായി..മൈതാനങ്ങളിൽ നിന്ന് മൈതാനങ്ങളിലേക്ക് ഉയിർത്തെഴുന്നേൽക്കുകയും,അതിനു പുറത്ത് ക്രൂശിക്കപ്പേടുകയും ചെയ്ത മാറഡോണയും,ജോർജ്ജ് ബെസ്റ്റും..

അതെ ഇത് ജീവിതത്തിന്റെ നിറങ്ങളെല്ലാം ചേർന്ന ഒരു മഴവില്ലാണ്…ഷെക്സ്പിയർ എഴുതി തീർക്കാൻ മറന്ന് പോയ പ്രണയാതുരമായ ഒരു ദുരന്ത നാടകം.ഒരോ തവണ നഷ്ടപെടുമ്പോഴും കൂടുതല്‍ കൂടുതല്‍ ഈ കളിയെ പ്രണയിക്കാന്‍ മാത്രമെ നമ്മുക്ക് കഴിയാറുള്ളു..
എല്ലാ റൊമാന്റിക് ട്രാജഡികളും എഴുതപെട്ടത് അതിനു വേണ്ടി തന്നെ ആവണം..
………………………………………………………………………………………………………………---------------------

തിരിച്ച് മരിയയിലേക്കും കോപ്പ അമേരിക്കയിലേക്കും….
അതു വരെ തകർത്ത് കളിച്ചിരുന്ന അർജന്റീനയെയും റിക്വൽമിയെയും അന്നു രാത്രി നിശബ്ദരാക്കി ബ്രസീലിയൻ യുവ നിര കപ്പ് നേടുന്നു.

പിറ്റേന്ന് രാവിലെ എന്റെ മെയിൽ ബോക്സിൽ ഒരു അപരിചിത സന്ദേശം കാത്ത് കിടന്നിരുന്നു. ആവെ മരിയ എന്ന ഇമെയിൽ ഐഡിയിൽ നിന്ന് വന്ന അതിൽ ഇങ്ങനെ കുറിച്ചിരുന്നു. .ഒരു ബ്രസീലിയൻ ജഴ്സിയുടെ ചിത്രവും…

Beware, my friend….
For us It’s all in the name FOOTBALL,
For us it’s all in the game FOOTBALL “... Mariya


ഫുട്ബോൾ എല്ലാമാണെന്ന് വിളിച്ച് പറയുന്ന ലാറ്റിനമേരിക്കയുടെ വികാരമാവണം ആ വാക്കുകൾ..

ഇനി ഈ ലോക കപ്പ് നമ്മുക്ക് എന്തൊക്കെയാവും കരുതി വെച്ചിരിക്കുക…..

സ്പെയിൻ കപ്പുമായി മടങ്ങുമെന്ന് കണക്കുകളും പണ്ഡിതരും പറയുന്നു.ഇത്തവണ സാംബാ ചുവടുകൾ പിഴയ്ക്കില്ലെന്ന് ബ്രസീലുകാർ ആണയിടുന്നു…

ഞാൻ പ്രതീക്ഷിക്കുന്നു.. മാറഡോണയും ,മെസിയും ഇത്തവണ ദാരിദ്രം ചവച്ച് തുപ്പിയ എതോ അർജ്ന്റീനിയൻ ചേരികളിലൊന്നിലേക്ക് ഈ കപ്പിന്റെ തിളക്കവുമായി വന്നിറങ്ങുമെന്ന് തന്നെ….

പഴയ ബ്രസീലിയൻ കൂട്ടുകാരിയെ പിന്നെ ഇന്റെർ നെറ്റിലോ ചാറ്റ് ലിസ്റ്റിലോ കണ്ട് മുട്ടിയിട്ടില്ല…ഒരു പക്ഷെ ഇനി ചാറ്റ് ചെയ്താലും അവർ എന്നോട് ചോദിക്കുക അത് തന്നെയാകും…
“Now tell me, what can you talk about tomorrow’s game?”

..റിക്വല്‍മി ഇല്ലെങ്കില്ലും അര്‍ജന്റീനയ്ക്ക് വേണ്ടി മെസ്സി ചമയ്ക്കുന്ന മഴവില്ലുകളെ സ്വപ്നം കണ്ട്.. ഞാൻ വീണ്ടും കീ ബോർഡിൽ വിരലുകൾ അമർത്തുന്നു..

“Viva ARGENTINA”

3 comments:

  1. താങ്കള്‍ മാത്രമല്ല സുഹൃത്തേ ഒരുപാടുണ്ട് “വിവാ അര്‍ജന്റിന” എന്നു ‘വിലപിക്കുന്നവര്‍’

    ഹോളണ്ടിനേയും വളരെ ഇഷ്ടമാണ്
    :-)

    ReplyDelete
  2. Oru loka cup kalath maanam niranju peythu pokuna oru vikaramaavaathirikkatte namukkum football......

    Oru argentinian suhruthinu vendi ezhuthiya varikal ee aparichithanum sammanikkatte...

    "Nirupama nadanathin suddha maahendrajaala - prabhayithil bhuvanathe aazhthuvaan ethidunnu/
    Maradonayude argentinayil ninnu chempan -puliyude oru pattam, Lokame kaathu kolka!!!"

    ReplyDelete