Tuesday, April 5, 2011

മഴ നനയുന്നവർ…..

Now Join your hands.. and with your hands your hearts

(ഷേക്സ്പിയർ)

സൂര്യോദയത്തിനു മുൻപെ..(Before Sunrise) എന്ന ഇംഗ്ലീഷ് സിനിമ പറയുന്നത് യൂറോപ്പ്യൻ നഗരമായ വിയന്നയിൽ വെച്ച് ഒരു തീവണ്ടി മുറിയിൽ ഒരു ദിനം കണ്ടു മുട്ടുകയും,ഒരു ദിവസം ഒരുമിച്ച് ചിലവഴിച്ച് പിരിയുകയും ചെയ്യുന്ന രണ്ട് അപരിചിതരായ യാത്രികരുടെ കഥയാണു

വിയന്നയിലെ ക്ലബുകളിൽ,വിജനമായ നിരത്തുകളിൽ,ഏകാന്തമായ ശവകുടീരങ്ങളിൽ,നിശ്ചലമായ ഒരു തടാകത്തിന്റെ കരയിൽ എല്ലാം കൈ കോർത്ത് പിടിച്ച് സംസാരിച്ച് നടന്നു പോകുന്ന നായകനും നായികയും തങ്ങൾക്കിടയിൽ പ്രണയത്തിന്റെ അദ്ര്ശ്യമായ തൂവലുകൾ പൊഴിയുന്നുണ്ടെന്ന് അറിയുന്നത് യാത്ര പറഞ്ഞ് പിരിയുന്നതിനു തൊട്ട് മുൻപാണ്.. യാതൊരു കോലാഹലങ്ങളും,പ്രച്ഛന്നതയുമില്ലാതെ തന്നെ അവർ യാത്രയാവുകയും ചെയ്യുന്നു..

നായകനും,നായികയും തുടർന്ന് കണ്ടുമുട്ടുകയോ,ഒന്നാവുകയോ ചെയ്യുമോ? അത് സിനിമ പറയുന്നില്ല.വീണ്ടും രണ്ട് യാത്രകളിലേക്ക് അവർ വഴി പിരിയുന്നിടത്ത് കഥ അവസാനിക്കുകയാണു..

യാത്രയും,പ്രണയവും,രാത്രിയും ,ബാക്കിയാവുന്ന ചില വാക്കുകളുമായി കടന്നു പോകുന്ന മനോഹരമായ സിനിമ..

ഈ സിനിമയെ കൂറിച്ച് ഓർമ്മിപ്പിച്ചത് മറ്റൊരു തീവണ്ടി യാത്രയാണു. .

സൂപ്പർ ലോട്ടോ പോലെ അവസാന നിമിഷം കിട്ടിയ സൈഡ് ബെർത്തിൽ ഇനിയും വായിച്ച് തീരാത്ത പൌലോ കൊയ്ലോയിന്റെ നോവലുമായി ചാരിക്കിടന്നു. എന്റെ അഭിമുഖം ഇരുന്ന യാത്രക്കാരിയുടെ കണ്ണടയുടെ വലുപ്പം എന്നെ അത്ഭുതപെടുത്തി .അവർ മടക്കി വെച്ച ഒരു ഡയറിക്ക് പുറത്തിരുന്ന മൊബൈലിൽ നിന്ന് എൽറ്റൻ ജോണിന്റെ ശബ്ദം…….........

And it's no sacrifice
Just a simple word
It's two hearts living
In two separate worlds …….

ചലിച്ച് തുടങ്ങിയ ട്രെയിൻ എൽട്ടൺ ജോണിന്റെ ശബ്ദം പാതിയിൽ അപഹരിച്ചു..ഉറക്കത്തിന്റെ നീല വിരികളിലേക്ക് ഒതുങ്ങുന്നതിനു മുൻപെ. അടുത്തെത്തിയ ഒരു ചെറുപ്പക്കാരന്റെ ശബ്ദം എന്നെ അലോസരപ്പെടുത്തി..

“എക്സ്ക്യൂസ് മി,ഈ സീറ്റ് ഒന്നു എക്സ്ചേഞ്ച് ചെയ്യാമോ..എനിക്കും എന്റെ വൈഫിനും കിട്ടിയത് രണ്ട് കമ്പാർട്ട്മെന്റാണു..വൈഫിനു തീരെ സുഖമില്ല. ആ ബർത്ത് ഉപയോഗിക്കാം, .ബുദ്ധിമുട്ടില്ലെങ്കിൽ..പ്ലീസ് ടി ടി ആറിന്നോട് കൂടെ വന്ന അയാൾക്ക് സന്താഷത്തോടെ തന്നെ മാറി കൊടുത്തു.അയാൾ പറഞ്ഞ ഭാര്യയെ കണ്ടതുമില്ല.. പക്ഷെ അയാളുടെ മുഖം അപരിചിതമായി തോന്നിയില്ല.. എവിടെയോ അത് കണ്ട് മറന്നതു തന്നെ

തെല്ലിട വിസ്മയിച്ചു പോയി,. അതൊക്കെ ഇത്ര പെട്ടെന്ന് മറന്നതിൽ..എൻജിനീയറിങ്ങ് കഴിഞ്ഞ് ഒരു ജോലി ഉപേക്ഷിച്ച് മറ്റൊന്ന് അന്വേഷിച്ച് നടന്ന നാളുകളിലൊന്ന് . മഴയിൽ മുങ്ങിയ ഒരു അനുഭവമായിരുന്നു ആ ഇന്റർവ്യൂ നൽകിയത് നീണ്ട യാത്രയ്ക്കു ശേഷം ബസ്സിറങ്ങി നഗരത്തിലെ പ്രശസ്തമായ കോളേജിലേക്ക് ഉള്ള വഴി തിരയുന്നതിനിടയിലാണു മഴ ചതിച്ചത്..പ്ലാസ്റ്റിക് കവറുകൾക്കകത്ത് പൊതിഞ്ഞ് പിടിച്ചിരിന്ന സർട്ടിഫിക്കറ്റുകളും,ബയോഡാറ്റയും ഒഴിച്ച് ഞാൻ മഴയിൽ കുളിച്ച് പോയി.

കാമ്പസിന്നകത്തെ മുറികളിലൊന്നിലേക്ക് പടികൾ ഓടി കയറവെ ഞാൻ കുപ്പായം ഊരി പിഴിയാൻ മാത്രം നനഞ്ഞ് കുതിർന്നിരുന്നു..അഭിമുഖത്തിന്റെ ഊഴം കാത്ത് നിന്നവർ പേരു വിളിക്കുന്നത് കാത്തിരിക്കുന്നു. തല ഒന്നു തുവർത്താൻ കർച്ചീഫ് എടുക്കണ്ട സമയം വന്നില്ല എന്റെ പേരു വിളിക്കുന്നത് കേൾക്കാൻ..

ഇന്റർവ്യൂ പാനലിനു മുന്നിലേക്ക് കടന്ന് ചെന്ന ഉദ്യോഗാർത്ഥിയുടെ രൂപം കണ്ടാവണം അവർ അമ്പരന്നു,ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും വേണ്ടെന്ന് പറയാനാണ് തോന്നിയത്. .ഈ അവസ്ഥയിൽ ഇരുന്നാൽ പിന്നെ വരുന്ന ആർക്കും ആ കസേരയിൽ ഇരിക്കേണ്ടി വരില്ല..എന്തായാലും നിന്ന നിൽ‌പ്പിൽ അവർ ചോദിച്ച ചോദ്യങ്ങൾ കൂടി കേട്ടപ്പോൾ എനിക്ക് സമാധാനമായിഎത്ര എക്സികൂട്ടീവ് വേഷത്തിൽ വന്നാലും ഇത് എനിക്ക് പറഞ്ഞിട്ടില്ല..സന്തോഷം..

വളരെ വലിയ കാമ്പസിനകത്ത് നടന്ന് കണ്ടു പിടിച്ച കാന്റീൻ കോളേജിനു യോചിക്കാത്ത തരത്തിൽ തീർത്തും ചെറുതായി തോന്നി. ചാറ്റൽ മഴക്കിടയിൽ കോളേജ് കാന്റീനിന്റെ ഒഴിഞ്ഞ കോണിൽ ഞാൻ ചായ ചൂടാറാതെ കുടിച്ചു.കോളേജ് ഏറെക്കുറെ വിജനമാണ്. കാമ്പസുകളിലെ.എല്ലാ ഏപ്രിലുകളും ചില വിടവാങ്ങലുകളുടെ മാസമാണു.പുതിയ ശിഖരങ്ങൾ തേടി പറക്കുന്ന ചില പക്ഷികൾ അവസാനത്തെ വാക്കുകൾ കൈമാറി ഒഴിയുന്നു.

അവിചാരിതമായി കേൾക്കേണ്ടി വന്ന വാചകങ്ങളിലെ തീവ്രവിഷാദമാണു എന്റെ മുന്നിൽ വന്നിരുന്ന അവരെ തന്നെ ശ്രദ്ധിക്കാൻ തോന്നിയത്..

“ഇല്ല.. ഇനി കഴിയുമെന്ന് തോന്നുന്നുണ്ടോ

ശ്രമിക്കാം ഇതു വരെ ഉള്ളതെല്ലാം മറക്കാൻ..

പക്ഷെ അത്ര പെട്ടെന്ന് കഴിയുമോ

മറന്നേ പറ്റൂ ജീവിതം നമ്മൾ ഒരുമിച്ച് കണ്ട സിനിമകൾ മാത്രമല്ലല്ലോ..“

ജീവിതത്തിന്റെ ഇടത്താവളങ്ങളിൽ വെച്ച് പ്രണയിച്ചവരെ കുറിച്ച് അകാരണമായ വിഷാദം തോന്നി..കാമ്പസിന്റെ ചുവരുകൾക്ക് പുറത്ത് എല്ലാ വഴികളും വിചിത്രമാണ്..സാഹചര്യങ്ങൾ അപരിചിതവും,അപ്രതീക്ഷിതവുമായ ജീവിതക്രമങ്ങൾ തീരുമാനിക്കുന്നു..

“ഇനിയൊരു മഴ നനയാൻ നീ കൂടെയുണ്ടാവില്ലല്ലോവരൂ“..കൈകോർത്ത് ഇറങ്ങി നടന്ന അവർക്ക് പിന്നിൽ മഴ ചിതറി വീണു..

രണ്ട് വർഷങ്ങൾക്കിപ്പുറം അവരിലൊരാളെ അവിചാരിതമായി വീണ്ടും കണ്ടത് വിശ്വസിക്കാനായില്ല..പക്ഷെ അവർക്കിടയിൽ തുടർന്ന് എന്തു സംഭവിച്ചുവെന്ന് അറിയാൻ തോന്നിയ ആകാംക്ഷ അടക്കേണ്ടി വന്നു.ആ ട്രെയിൻ യാത്ര അവസാനിക്കുന്നത് വരെ അയാളെ ഞാൻ വീണ്ടും കാണുകയുണ്ടായില്ല..

************

ഇത്തവണ ഒരു ഫെബ്രുവരി പതിനാലിന്റെ വാലന്റൈൻ കാഴ്ചകൾ നിറഞ്ഞ സായാഹ്ന യാത്രക്ക് എന്നെ നിർബന്ധിച്ച് വിളിച്ചത് ബാംഗ്ലൂരിലെ രാജസ്ഥാനി റൂം മേറ്റും ,സുഹ്രുത്തുമായ അബ്ദുൾ ഖാദിറായിരുന്നുലോകത്തെ സകല സുന്ദരിമാരെയും പ്രണയിക്കാൻ മാത്രം അളവിൽ റൊമാൻസ് മനസ്സിൽ സൂക്ഷിക്കുന്ന ഖാദിർ പറഞ്ഞ സമയം എനിക്ക് ജോലി കഴിഞ്ഞ് ഇറങ്ങാൻ കഴിഞ്ഞില്ല.

ഓഫിസിലെ ചെറിയ ക്യുബിക്കിളിലെ എന്റെ ഒരേ ഒരു ചങ്ങാതിയായ കമ്പ്യൂട്ടർ എന്റെ തിടുക്കം കണ്ടാവണം അന്ന് പലവട്ടം പണിമുടക്കി.. അവസാനത്തെ ഫയലും ക്ലോസ് ചെയ്ത് ഇറങ്ങവെ ഒരുപാട് വൈകിയിരുന്നു.

ഒരു ദിവസത്തിന്റെ ക്ഷീണം നിറയുന്ന കണ്ണുകളും,യാത്രയുടെ തിരക്കുമായി നിരനിരയായി കണ്ട ഓഫീസുകളിൽ നിന്നിറങ്ങി പലരും നടന്നു മറയുന്നു..

പക്ഷെ യാദ്രുശ്ചികതയുടെ വിസ്മയമായി കൈകോർത്ത് പിടിച്ച് എന്നെ കടന്ന് പോയവരിൽ രണ്ട് പേരെ തിരിച്ചറിയാൻ ഇക്കുറി അധികം വൈകിയില്ല..

ആശ്ചര്യം തോന്നി .

അവസാനത്തെ മഴയുടെ അരികുകളിലേക്ക് അന്നിറങ്ങി നടന്നവർക്കിടയിൽ ഇനിയും പെയ്തൊഴിയാത്ത മഴയെ കുറിച്ചാണോർത്തത്. നിഴലുകളും,നിറങ്ങളും പതിയെ അകന്നു മറയുന്ന ആ ബാംഗ്ഗ്ലൂർ രാത്രിയിൽ അവർക്കിടയിൽ പ്രണയം മറ്റൊരു നിറമായി അലിയുന്നതായി തോന്നി….

വാക്കു തെറ്റിച്ച് റൂമിൽ വൈകി ചെന്ന എന്നോട് അന്ന് സൌഹ്രുദത്തിന്റെ സകല സ്വാതന്ത്ര്യവുമായി ഖാദിർ ദേഷ്യപെട്ടു..

എന്തിനാ ഇപ്പോൾ കയറി വന്നത്, നിനക്ക് കുറച്ച് കൂടെ കഴിഞ്ഞ് വന്നാൽ പോരായിരുന്നോ..“

ടിവിയിൽ ഇഷ്ട നടനായ ഷാരൂഖിന്റെ ഏതോ സിനിമയിൽ ലയിച്ചിരുന്ന ഖാദിർ പിന്നെ പറഞ്ഞു..

“By the way, dude.. you again missed a wonderful love story”

ഞാൻ പ്രതികരിച്ചു..

“Not this time yar, accidentally I met the climax of a beautiful romantic comedy today”

കുറച്ച് നേരത്തേക്ക് എന്റെ മുഖത്തേയ്ക്ക് തന്നെ നോക്കിയ ഖാദിർ വീണ്ടും ടിവിയിലെ ഷാരൂഖിന്റെയും,അനുഷകയുടെയും ലോകത്തേക്ക് തന്നെ മടങ്ങി

3 comments:

  1. ഇ-മെയില്‍ വിലാസം കിട്ടാത്തതിനാല്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു.മലയാള ഐക്യവേദി എന്ന സംഘടന പരിചയപ്പെടുക.കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

    ReplyDelete
  2. നല്ല സിനിമകള്‍ പരിചയപ്പെടുത്തുന്ന നിലവാരമുള്ള ഒരു ബ്ലോഗ് കണ്ടതില്‍ സന്താഷം
    Before Sunrise എന്ന സിനിമയെ കുറിച്ച് കേട്ടിട്ടുണ്ട്.ഇത്തരം സിനിമകള്‍ എവിടെ കിട്ടും എന്നുകൂടി അറിയിക്കക...

    ReplyDelete