Thursday, June 23, 2011

പലായനത്തിന്റെ മുഖഭാവങ്ങൾ

“God must have been on leave during the Holocaust“

(Simon Wiesenthal)


ലോകത്തെ എല്ലാ അഭയാർത്ഥികൾക്കും ഒരു മുഖമാണെന്ന് തോന്നിച്ചത് “വാസ്തുഹാര“ എന്ന കഥയാണ്.

നന്നെ ചെറുപ്പത്തിലെ വായിച്ച ഈ പുസ്തകത്തിലെ “സ്നേഹമുള്ളവരുടെ ഉപദേശം എപ്പോഴും പിന്തിരിപ്പൻ (reactionary) ആയിരിക്കും” എന്ന പ്രപഞ്ച സത്യം മനസ്സിൽ എവിടെയൊക്കെയോ ചെന്നു തട്ടിയിരുന്നു..

സിവി ശ്രീരാമൻ എഴുതിയ “വാസ്തുഹാര” എന്ന കഥ പുനർവായനകളിലെല്ലാം എന്നെ ഓർമ്മിപ്പിച്ചത് ജീവിതം തേടുന്ന അപരിചിതരായ ഒരു കൂട്ടം മനുഷ്യരുടെ അവസാനിക്കാത്ത യാത്രകളെയാണ്.

എന്നാൽ “The Pianist “ എന്ന റൊമാൻ പൊളാസ്കി ചിത്രം പറഞ്ഞത് ജീവിതത്തിൽ നിന്ന് മരണത്തിലേക്ക് പലായനം ചെയ്ത പോയ ഒരു ജനതയുടെ കഥയാണു.അതിലുപരി മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തന്റെ മെലിഞ്ഞു നീണ്ട കൈവിരലുകളിൽ സംഗീതത്തിന്റെ സാന്ത്വനവുമായി മടങ്ങി വന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതവും..




അവധി ദിവസത്തിന്റെ ആലസ്യത്തിലേക്ക് കണ്ണടയ്ക്കും മുൻപാണു അവിചാരിതമായി ലാപ് ടോപ്പ് നിവർത്തി The Pianist” എന്ന സിനിമ കണ്ട് തുടങ്ങിയത്.പാതി മയക്കത്തിലായിരുന്ന എന്റെ കണ്മുന്നിൽ തെളിഞ്ഞത് പഴയൊരു പോളീഷ് നഗരമാണ്.

എപ്പോഴോ ഉറക്കം കളഞ്ഞ് ഞാൻ സിനിമയിലേക്ക് മുഴുകി,പിന്നെ അത് അവസാനിക്കുന്നത് വരെ കണ്ണിലും മനസ്സിലും സിനിമ മാത്രമായിരുന്നു.പക്ഷെ യഥാർത്ഥ കഥയും,സിനിമയും ആരംഭിക്കുന്നത് അത് അവസാനിക്കുന്നിടത്ത് അനുവാചകന്റെ മനസ്സിലാണു എന്ന വാചകം യാഥാർത്ഥ്യമാക്കി കഥയും കഥാപാത്രവും ദിവസങ്ങളോളം എന്നെ പിന്തുടർന്നു.ഇത് എഴുതുമ്പോൾ പോലും അഡ്രിയൻ ബ്രൂഡി എന്ന നടന്റെ നീണ്ട നാസികയും, വികാരങ്ങൾ അനവരതം കയറിയിറങ്ങിയ കണ്ണുകളും മനസ്സിൽ നിന്ന് മായുന്നില്ല.ഒരു നിസ്സഹായ മനുഷ്യന്റെ അതിജീവനത്തിന്റെ യാത്ര കൊണ്ട് ഈ മഹാനടൻ തിരശ്ശീലയിൽ രേഖപ്പെടുത്തിയത് അഭിനയത്തിന്റെ അപാരതയാണു..വെറുതെ സ്ക്രീനിൽ നിൽക്കുന്നിടത്തു പോലും സ്പിൽമാൻ എന്ന മനുഷ്യന്റെ കണ്ണുകൾ നമ്മളൊരിക്കലും അറിയാനിടയില്ലാത്ത അഭയാർത്ഥികളുടെ അവസാനിക്കാത്ത കഥകൾ പറയുന്നുണ്ട്..

സ്വപ്നങ്ങളും,ആവലാതികളുമായി ജീവിക്കുന്ന ഒരു സാധാരണ ജൂത കുടുംബം. പിയാനിസ്റ്റായി ജീവിതം തള്ളി നീക്കുന്ന സ്പീൽമാൻ എന്ന സംഗീതജ്ഞന്റെ ജീവിതവും,കഥയുമായി സിനിമ നീങ്ങുന്നു.

1939, നാസി ജർമ്മനിയുടെ അധിനിവേശം പോളണ്ടിനെ തകർത്ത് കളയുന്നു.പരാജയപ്പെട്ട ഒരു ജനതയെ ഹിറ്റ്ലർ പക്ഷെ വെറുതെ വിടുന്നില്ല,ജുത വംശത്തെ ഉന്മൂലനം ചെയ്യാൻ പുറപ്പെട്ട ജർമ്മൻ പട്ടാളം ചോരയും നീരുമുള്ള മനുഷ്യരെ ജീവിതത്തിൽ നിന്ന് തന്നെ ആട്ടി തെളിച്ച് കൊണ്ട് പോകുന്നു..

പോളിഷ് റേഡിയോയിൽ പിയാനിസ്റ്റായ സ്പീൽമാനും കുടുംബവും ജർമ്മൻ കാരുടെ നടുക്കുന്ന ക്രൂരതയ്ക്ക് സാക്ഷിയാവുന്നു.സമൂഹത്തിലെ സാമാന്യവും മാന്യവുമായ ജീവിതം നയിച്ചിരുന്ന ജൂത കുടുംബങ്ങൾക്ക് കൈയിൽ വെക്കാവുന്ന പണത്തിനു ആദ്യം നിയന്ത്രണങ്ങളുണ്ടാവുന്നു,തുടർന്ന് തിരിച്ചറിയുന്നതിനു വേണ്ടി കൈയിൽ ബാഡ്ജ് ധരിക്കാൻ അവർ നിർബന്ധിക്കപ്പെടുന്നു.ഒന്നിനു പിറകെ ഒന്നായി കടന്ന് വരുന്ന ദുരന്തങ്ങൾ ജൂതൻമാർ നിശബ്ദരായി ഏറ്റുവാങ്ങാൻ വിധിക്കപ്പെടുന്നു.

എക്സ്ടെർമിനേഷൻ ക്യാമ്പ് എന്ന് ജർമ്മൻകാർ വിളിക്കുന്ന മരണത്തിന്റെ കൂടാരങ്ങളിലേക്കാണ് പടി പടിയയി തങ്ങൾ നയിക്കുപ്പെടുന്നതെന്ന് തിരിച്ചറിയുന്ന സ്പിൽമാൻ തന്നെയും കുടുംബത്തെയും രക്ഷിക്കാൻ തന്റെ സമൂഹത്തിലെ സ്വീകാര്യത മുഴുവൻ ഉപയോഗിച്ച് ശ്രമിക്കുന്നുണ്ടെങ്കിലും പരാജിതനാവുന്നു.

ആയിരക്കണക്കിനു മനുഷ്യർക്കും,നൂറു കണക്കിനു ജൂത കുടുംബങ്ങൾക്കുമൊപ്പം നീട്ടി പിടിച്ച ജർമ്മൻ തോക്കുകൾക്ക് മുന്നിൽ സ്പീൽമാനും കുടുംബവും ഒരിടത്ത് തളച്ചിടപ്പെട്ടു.മരണത്തിന്റെ അവസാന ചൂളം വിളി മുഴക്കി റെയിൽ കാറുകൾ കടന്ന് വരുന്നത് കാത്ത് അവർ ഇരുന്നു.കുടുംബാംഗങ്ങളോടൊപ്പം അവസാനത്തെ യാത്രയിലേക്ക് നടന്ന് കയറവെ,പരിചയക്കാരനായ ഒരു ജൂത പോലീസുകാരൻ സ്പീൽമാനെ രക്ഷിക്കുന്നു..അച്ഛനും,അമ്മയും സഹോദരങ്ങളും പട്ടാളക്കാർക്കിടയിൽ നടന്ന് മറയുന്നത് നിസ്സഹായനായി നോക്കി നിന്ന സ്പിൽമാനോട് രക്ഷിതാവായ പോലിസുകാരൻ ജീവിതത്തിലേക്ക് തിരിച്ച് പോകാൻ വിളിച്ചു പറയുന്നു.

ഓടാൻ തുടങ്ങിയ അയാളെ “Don’t Run” എന്ന വാചകം പിടിച്ച് നിർത്തുന്നു.തുടർന്നങ്ങോട്ട് ഓടാനോ,നടക്കാനോ,പരസ്യമായി തലയുയർത്തി നിൽക്കാനോ കഴിയാത്ത പാരതന്ത്ര്യത്തിന്റെ ലോകത്തേക്ക് താൻ വീണു കഴിഞ്ഞുവെന്ന് സ്പിൽമാൻ തിരിച്ചറിയുന്നു.

തുടർന്ന് ജർമ്മൻ ലേബർ ക്യാമ്പിലെത്തുന്ന സ്പീൽമാൻ പ്രതി വിപ്ലവത്തിനു കോപ്പ് കൂട്ടുന്ന ജൂതന്മാരെ സഹായിക്കുന്നുണ്ട്.ഒടുവിൽ അവിടെ നിന്ന് രക്ഷപ്പെട്ട് ജൂതരല്ലാത്ത ചില മിത്രങ്ങളുടെ സഹായത്തോടെ നിർബന്ധിതമായ ഏകാന്തതയിൽ അയാൾ ചേക്കേറുന്നു.ഒരു താമസക്കാരി ജൂതൻ ആണെന്ന് തിരിച്ചറിയുന്നതോടെ അവിടെ നിന്ന് സ്പീൽമാൻ രക്ഷപ്പെടുന്നു.വീണ്ടും ജർമ്മൻ മിലിട്ടറി ഹോസ്പിറ്റലിന്നടുത്ത് ഒളിച്ച് താമസിക്കുന്ന സ്പീൽമാനു കൂട്ടായി ആ മുറിയിൽ ഉണ്ടായിരുന്നത് ഒരു പിയാനോ മാത്രമായിരുന്നു.
അദ്ദേഹത്തെ പരിരക്ഷിക്കാൻ സുഹ്രുത്തുക്കൾ ഏല്പിച്ച വ്യക്തി അത് ചെയ്യതിരുന്നതോടെ പട്ടിണിയും മഞ്ഞപ്പിത്തവും ബാധിച്ച് അയാൾ കിടപ്പിലാവുന്നുണ്ട്.കലാപം നടത്താൻ ഒരുങ്ങിയ ജൂതന്മാർ മുഴുവൻ വെടിയേറ്റു വീഴുന്നതും,ശേഷിച്ചവരെ ഇല്ലായ്മ ചെയ്യാൻ ജർമ്മൻ പട്ടാളം ഒരുങ്ങുന്നതിനും മുറിയിലെ ജനാലയ്ക്കരികിൽ നിന്നു കൊണ്ട് അയാൾ സാക്ഷിയാവുന്നു.

ജർമ്മൻ പീരങ്കികൾ തകർത്ത ചുവരുകൾക്കിടയിലൂടെ ഭാഗ്യം കൊണ്ട് മാത്രം അയാൾ രക്ഷപ്പെടുന്നു.തകർന്ന് തരിപ്പണമായ നഗരാവശിഷ്ടങ്ങൾക്കിടയിൽ ആഹാരം അന്വേഷിച്ച് അദ്ദേഹം നടക്കുന്നുണ്ട്.

കഠിനമായ ഏകാന്തതയിൽ ഒരിടത്തിരുന്ന് അദ്ര്ശ്യവും സാങ്കല്പികവുമായ ഒരു പിയാനോയിൽ വിരലോടിക്കുന്ന സ്പീൽമാൻ അപ്പോഴും തന്നെ ജീവിതത്തിന്റെ ആസക്തികളിലേക്ക് തിരിച്ച് വിളിക്കുന്ന സംഗീതത്തിന്റെ പ്രലോഭനങ്ങൾ വരച്ചിടുന്നുണ്ട്.

വിശപ്പ് മാറ്റാൻ വഴി അന്വേഷിച്ച് ഒരു പഴച്ചാറിന്റെ തകര ടിൻ തുറക്കാനുള്ള ശ്രമത്തിൽ സ്പീൽമാൻ ചെന്ന് പെടുന്നത് ഹോസൻഫീൽഡ് എന്ന ജർമ്മൻ ജനറലിനു മുന്നിലാണ്.താൻ ഒരു ജൂതനും പിയാനിസ്റ്റുമാണ് എന്ന് പറയുന്ന സ്പീൽമാനോട് ജർമ്മൻ കാരൻ ആവശ്യപ്പെട്ടത് അവിടെ ഇരുന്ന ഒരു പിയാനോ വായിക്കാനാണ്.

ദിവസങ്ങളോളം പട്ടിണി കിടന്ന് മെലിഞ്ഞുണങ്ങിയ ദേഹവുമായി സ്പീൽമാൻ,ഒരു ടിൻ പഴച്ചാർ തുറന്ന് വെച്ച് മുന്നിൽ കണ്ട പിയാനോയിൽ അത് വരെ കാണാത്ത ആർത്തിയോടെ ഒരു സംഗീത ശില്പം തന്നെ ചമയ്ക്കുന്നു.റൊമാൻ പൊളാസ്കി എന്ന വിശ്വ സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞ രംഗമാണ് ഇത്.

സിനിമ സംവിധായകന്റെ കലയാണ് എന്ന് നിസ്സംശയം പറയാമെങ്കിലും ഈ ഒരു രംഗത്ത് തിരശ്ശീലയിലെ കഥാപാത്രമായ ഹോസൻഫീൽഡിനെയും,തിരശ്ശീലയ്ക്ക് പുറത്ത് കാണികളെയും ത്രസിപ്പിച്ചിരുത്തുന്ന അഡ്രിയൻ ബ്രൂഡി എന്ന നടന പ്രതിഭ എന്തിനു ഒരു വേള ക്യാമറയ്ക്ക് പിന്നിലെ സാക്ഷാൽ സംവിധായകനെയും അതിശയിക്കുന്നുണ്ട്.

ഒരു ജർമ്മൻ പട്ടാളക്കാരനായി എന്ന തെറ്റൊഴിച്ച് നിർത്തിയാൽ ദുഷ്ടനോ ദുരാഗ്രഹിയോ അല്ലാതിരുന്ന ഹോസൻഫീൽഡ് സ്പീൽമാനെ ഒളിവിൽ കഴിയാൻ സമ്മതിക്കുന്നു എന്ന് മാത്രമല്ല അദ്ദേഹത്തിനു ഭക്ഷണം എത്തിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട്.

ഇതിനിടെ റഷ്യൻ ചെമ്പടയുടെ മുന്നിൽ ജർമ്മനി തകർന്നടിഞ്ഞതോടെ ആസന്നമായ സൈനിക പിൻമാറ്റത്തിനു മുൻപെ യാത്ര ചോദിക്കാൻ സ്പീൽമാനരികിലെത്തിയ ഹോസൻഫീൽഡ് പോളീഷ് റേഡിയായിൽ തുടർന്ന് താൻ സ്പീൽമാന്റെ സംഗീതം ശ്രവിക്കുമെന്ന വാഗ്ദാനത്തോടെ പിരിയുന്നു.

യുദ്ധാ‍വസാനം ലേബർ ക്യാമ്പുകളിൽ നിന്നും,തടവറകളിൽ നിന്നും തിരിച്ചെത്തുന്ന മ്ര്തപ്രായരായ ജൂതന്മാർ ഒരു മുള്ളുവേലിക്കകത്ത് യുദ്ധ തടവുകാരായി ശേഷിച്ച ജർമ്മൻ പട്ടാളക്കാരെ പകയോടെ ശകാരിക്കുകയു,തുപ്പുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു.

മുള്ളു വേലിക്കരികിൽ നിന്ന് ഒരു പോളണ്ടുകാരൻ താൻ ഒരു വയലിനിസ്റ്റായിരുന്നുവെന്നും തന്റെ എല്ലാം നിങ്ങൾ കവർന്നെടുത്തുവെന്നും ജർമ്മൻകാരോട് വികാര നിർഭരമായി വിളിച്ച് പറയുന്നു.മുൻപെ കണ്ട ഹോസൻഫീൽഡ് എന്ന പട്ടാള ജനറലിന്റെ നിഴൽ മാത്രമായ ഒരു രൂപം അയാൾക്കരികിൽ ഓടിയെത്തി സ്പീൽമാനെ താ‍ൻ രക്ഷിച്ച കഥയും പറയുകയും കഴിയുമെങ്കിൽ തന്നെ രക്ഷിക്കാൻ അദ്ദേഹത്തോട് പറയണമെന്നും അപേക്ഷിക്കുന്നു

ഇതിന്നിടെ സ്വാതന്ത്ര്യത്തിലേക്കും പോളിഷ് റേഡിയോയിലെ സംഗീതലോകത്തേക്കും തിരിച്ചെത്തിയ സ്പീൽമാൻ മുന്നെ പറഞ്ഞ വയലിനിസ്റ്റ് അറിയിച്ചതനുസരിച്ച് അവിടെയെത്തുന്നുണ്ട്.പക്ഷെ ഹോസൻഫീൽഡ് അടക്കമുള്ള യുദ്ധ തടവുകാരെ അവിടെ നിന്ന് നീക്കം ചെയ്തിരുന്നു.

ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ ഒറ്റയടിപ്പാതയിലൂടെ ഏകനായി കടന്ന് പോയ ഒരാൾ തിരിച്ച് വന്നതെന്തിനായിരിക്കാം..അറിയില്ല ഒരു പക്ഷെ അദ്ദേഹം മനുഷ്യൻ എന്ന വാക്കിന്റെ അർത്ഥം ശരിക്കും ഗ്രഹിച്ചിരിക്കണം

രണ്ടായിരാമാണ്ടിൽ വിജഗീഷുവായ മ്ര്ത്യു തന്നെ വീണ്ടും തേടി വരുന്നത് വരെ ഒരു ക്രൂരമായ നരമേധത്തിന്റെ ജീവിക്കുന്ന സാക്ഷിയായി,ജീവിതമെന്ന വാക്കിനു മഹത്തരമായ അർത്ഥം നൽകി സ്പീൽമാൻ ജീവിച്ചിരുന്നു. നാസി ഭീകരതയ്ക്കിടയിലും പോളണ്ടിലെ നിരവധി ജൂതന്മാരെ രക്ഷിക്കാനും സഹായിക്കാനും ശ്രമിച്ച സോഡൻഫീൽഡ് എന്ന് ജർമ്മൻ ക്യാപ്റ്റൻ സോവിയറ്റ് യുദ്ധ തടവുകാരനായി 1952 ൽ മരിച്ചു

അമാനുഷ്യനോ,അതുല്യനോ ആയി കൂട്ടത്തിൽ ജീവിക്കുക അല്ല മറിച്ച് മനുഷ്യനായി ജീവിക്കാനുള്ള അതിജീവനത്തിന്റെ പരിശ്രമങ്ങളാണു ഒരു വ്യക്തിയെ ജീവിതത്തിന്റെ നായകനാക്കുന്നതെന്ന് “ദ് പിയാനിസ്റ്റ്“ എന്ന ചിത്രം അടിവരയിടുന്നു

2002 ൽ പുറത്തിറങ്ങിയ “ദ് പിയാനിസ്റ്റ്” മികച്ച സിനിമയ്ക്കും,സംവിധായകനും,നടനുമുള്ള ആ വർഷത്തെ ഓസ്കാർ നേടിയിരുന്നു.തന്റെ നീണ്ട ശരീരം കൊണ്ട് സ്ക്രീനിൽ അക്ഷരാർത്ഥത്തിൽ ജീവിക്കുന്ന അഡ്രിയൻ ബ്രൂഡി അനശ്വരനായ ഒരു കഥാപാത്രത്തെയാണ് സ്രഷ്ടിച്ചത്..

***

പിയാനിസ്റ്റിൽ പട്ടാളക്കാർക്ക് മുന്നിലൂടെ തങ്ങളുടെ കൈയിൽ കൊള്ളുന്നതെല്ലാം എടുത്ത് ലക്ഷ്യമറിയാതെ നീങ്ങുന്ന ഒരാൾക്കൂട്ടമുണ്ട്.ജീവിതത്തിന്റെ നിറങ്ങൾക്കിടയിൽ നിന്ന് തിരിച്ച് വരാനാകാത്ത ഒരിടത്തേക്ക് നിശബ്ദരായി നീങ്ങുന്ന അവർ വേദനിപ്പിക്കുന്ന ദ്ര്ശ്യമാണ്.

അടുത്ത കാലത്ത് കണ്ട ഒരു വാർത്താ ചിത്രം ഓർമ്മ വരുന്നു.രണ്ടാം ലോക മഹായുദ്ധത്തിന്നിപ്പുറം സ്ഥാപിതമായ ജൂതരാഷ്ട്രത്തിന്റെ നീട്ടി പിടിച്ച മെഷീൺ ഗണുകൾക്ക് മുന്നിൽ നിന്ന് നിസ്സഹായരായി ചിതറിയോടുന്ന സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങിയ ഒരു ജനക്കൂട്ടം,

ഇരയും വേട്ടക്കാരനും എന്ന കഥാപാത്രങ്ങൾക്കു മാത്രമാണു മാറ്റം,പലായനത്തിന്റെ ചരിത്രം എവിടെയൊക്കെയോ ദുരന്തവും തുടർന്ന് പ്രഹസനവുമായി .അതിന്റെ ക്രൂരതയോടെ തന്നെ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.

വിഭജനകാലത്ത് അവിഭക്ത ഇന്ത്യയിൽ,തുടർന്ന് ബംഗാളിൽ,പലസ്ഥീനിൽ,ചെച്നിയയിൽ,കാബൂളിൽ,ഗുജറാത്തിൽ,ശ്രീലങ്കയിൽ,ഇറാഖിൽ,ആഫ്രിക്കയിൽ

അഭയാർത്ഥികളുടെ മുഖം എന്നും ഒന്ന് തന്നെ,അവരുടെ അവസാനിക്കാത്ത പ്രയാണങ്ങളും എല്ലായ്പ്പോഴും ഒരിടത്തേയ്ക്കാണ്


8 comments:

  1. Nalla ulkkaazhcha ekunna review.......nandi

    ReplyDelete
  2. ജെഫ്..
    നന്ദി..



    ദിലീപ്...വളരെ നന്ദി വീണ്ടും വരിക..

    ReplyDelete
  3. ആസാദ് ..വന്നതിൽ വളരെ സന്തോഷം..

    കടലാസു പൂവുകൾ ഇപ്പോഴാണു കാണുന്നത്

    ReplyDelete
  4. നല്ല എഴുത്ത് , ഇനിയും തുടരുക ..

    ReplyDelete
  5. ഷാഫി അഭിപ്രായത്തിനു നന്ദി..
    വീണ്ടും വരിക.

    ReplyDelete
  6. നല്ല വിലയിരുത്തല്‍.. “The Pianist” ഡൗണ്‍ലോഡ് ചെയ്തു കാണുവാന്‍ സൗകര്യം ഉണ്ടോ.. ഉണ്ടെങ്കില്‍ ലിങ്ക് തരുമല്ലോ...

    ഇത്തരം നല്ല സിനിമകള്‍ തുടര്‍ന്നും പരിചയപ്പെടുത്തുക...

    ReplyDelete